പ്രതിരോധ മേഖലയിൽ കരുത്തു വർധിപ്പിക്കാനൊരുങ്ങി ഇന്ത്യ; രാജ്യത്തെ മൂന്നിടങ്ങളിലായി ബ്രഹ്മോസ് മിസൈൽ നിർമ്മാണ യൂണിറ്റ് ആരംഭിക്കും

ന്യൂഡൽഹി: പ്രതിരോധ മേഖലയിൽ കരുത്തു വർധിപ്പിക്കാനൊരുങ്ങി ഇന്ത്യ. രാജ്യത്തിന്റെ മൂന്ന് ഭാഗങ്ങളിൽ ബ്രഹ്മോസ് മിസൈൽ നിർമ്മാണ യൂണിറ്റ് ആരംഭിക്കും. ലക്നൗ, കാൺപൂർ, ഝാൻസി തുടങ്ങിയ പ്രദേശങ്ങളിലാണ് നിർമ്മാണ യൂണിറ്റ് ആരംഭിക്കുകയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

300 കോടി രൂപയാണ് നിർമ്മാണ യൂണിറ്റിന്റെ മുതൽമുടക്ക്. ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ മിസൈലാണ് ബ്രഹ്മോസ്. ഇന്ത്യയും റഷ്യയും സംയുക്തമായാണ് ബ്രഹ്മോസ് ക്രൂയിസ് മിസൈൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. സൂപ്പർ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് കരയിൽ നിന്നും വിമാനങ്ങളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാൻ കഴിയും. റഷ്യയുടെ ക്രൂയിസ് മിസൈലിനെ അധാരമാക്കിയാണ് ബ്രഹ്മോസിന്റെ നിർമ്മാണം.

ബ്രഹ്മോസ് മിസൈൽ നിർമ്മാണത്തിനു പുറമേ ഗവേഷണ വികസന പ്രവർത്തനങ്ങളും പുതുതായി സ്ഥാപിക്കുന്ന യൂണിറ്റുകളിൽ നടത്തുമെന്നാണ് വിവരം.. അടുത്ത മൂന്ന വർഷത്തിനുള്ളിൽ 100 ലധികം ബ്രഹ്മോസ് മിസൈലുകൾ നിർമ്മിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കുന്നതോടെ 5000 പേർക്കോളം പരോക്ഷമായും 10,000 പേർക്ക് നേരിട്ടും തൊഴിൽ ലഭിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടേയും റഷ്യയിലെ മോസ്‌കോ നദിയുടേയും പേരിന്റെ സംയുക്ത രൂപമായിട്ടാണ് മിസൈലിന് ബ്രഹ്മോസ് എന്ന പേര് നൽകിയിരിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടനയുടെയും റഷ്യയുടെ എൻപിഒ മഷിനോസ്ട്രോയീനീയുടെയും സംയുക്ത സംരംഭമായ ബ്രഹ്മോസ് എയറോസ്പേസ് ലകനൗവിൽ നിർമ്മാണ യൂണിറ്റ് ആരംഭിക്കാൻ ഉത്തർപ്രദേശ് സർക്കാരിരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.ബ്രഹ്മോസ് ഡയറക്ടർ ജനറൽ സുധീർ കെ മിശ്രയുടെ നേതൃത്വത്തിലുള്ള സംഘം നേരത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സന്ദർശനം നടത്തിയിരുന്നു.