കളരി അഭ്യസിക്കാനായി കരസേനാംഗങ്ങൾ തൃശൂരിൽ; സംഘത്തിൽ 11 മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും

തൃശ്ശൂർ: കളരി അഭ്യസിക്കാനായി കരസേനാംഗങ്ങൾ തൃശൂരിലെത്തി. തൃശ്ശൂരിലെ പാവറട്ടി എളവള്ളിയിലെ ശ്രീഗുരുകുലം കളരിയിലാണ് പന്ത്രണ്ട് അംഗ കരസേനാസംഘം ആയോധനകല അഭ്യസിക്കുന്നതിന് വേണ്ടി എത്തിയിരിക്കുന്നത്. കരസേനയുടെ പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായാണ് സൈനിക സംഘം കളരി അഭ്യസിക്കാൻ തൃശൂരിലെത്തിയത്. 11 മലയാളികളും ഒരു തമിഴ്നാട് സ്വദേശിയും സംഘത്തിലുള്ളത്. ഇതിൽ മൂന്ന് പേർ കളരി നേരത്തെ പഠിച്ചിട്ടുണ്ട്.

ബംഗളൂരുവിലെ പട്ടാളക്യാമ്പിൽ നിന്നും ബറ്റാലിയൻ ഹവിൽദാറുടെ നേതൃത്വത്തിലാണ് സംഘം കളരിപ്പയറ്റ് അഭ്യസിക്കുന്നതിനായി സംസ്ഥാനത്തെത്തിയത്. നാല് മാസമായി ആരംഭിച്ച ആയോധന കളരി അഭ്യാസത്തിൽ നിന്ന് ഹൃദിസ്ഥമാക്കിയ ചുവടുകളും അടവുകളും ചെന്നൈയിലും ബെംഗളൂരുവിലും നടന്ന സൈനിക അഭ്യാസ പ്രദർശനത്തിൽ ഇവർക്ക് പ്രശംസ നേടിക്കൊടുത്തിരുന്നു.

കളരി ആയോധനകലകൾ സൈനിക ക്യാമ്പിലെ അഭ്യാസമുറകളിൽ ഉൾപ്പെടുത്തുന്നതിനെപ്പറ്റിയുള്ള ആലോചനയുടെ ഭാഗമായാണ് കരസേനാംഗങ്ങൾ തൃശൂരിലെത്തിയതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചനകൾ. അഞ്ച് കളരി ഗുരുക്കളുടെ നേതൃത്വത്തിൽ മുഴുവൻ സമയ പരിശീലനമാണ് സൈനികർക്ക് നൽകുന്നത്. കുറുവടി ഉപയോഗിക്കുന്ന പയറ്റിലും കുന്തപ്പയറ്റിലും സൈനികർ പരിശീലനം പൂർത്തിയാക്കി. പരിക്കുകളെ സ്വയം മറികടക്കാനുള്ള മർമ്മ ചികിത്സയിലും സൈനികർക്ക് പരിശീലനം നൽകും.വാളും പരിചയും ഉറുമിയും ഉപയോഗിച്ചായിരുന്നു സൈനികർക്ക് ആദ്യം ആയുധ പരിശീലനം നൽകിയത്. വ്യത്യസ്ത വശങ്ങളിൽ നിന്നുള്ള ആക്രമണം ചെറുക്കാൻ പാകത്തിനു ചുമട്ടടിയിലും സൈനികർക്ക് പരിശീലനം നൽകി.

ആദ്യസംഘത്തിന്റെ പരിശീലനം പൂർത്തിയായ ശേഷം കൂടുതൽ സൈനികർക്ക് പരിശീലനം നൽകുമെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. മെയ്പ്പയറ്റിലുള്ള പരിശീലനവും പൂർത്തിയാക്കി ഈ മാസം പകുതിയോടെ സൈനികർ ബംഗളൂരുവിലെ ക്യാമ്പിലേക്ക് മടങ്ങുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.