കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സമ്പൂർണ ലോക്ക്ഡൗൺ പ്രായോഗികമല്ല; മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സമ്പൂർണ ലോക്ക്ഡൗൺ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിരോധം വിലയിരുത്തുന്നതിന് വിളിച്ചുചേർത്ത തദ്ദേശപ്രതിനിധികളുടെ യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വാർഡുതല സമിതികൾ പുറകോട്ട് പോയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ രോഗവ്യാപനം രണ്ടാഴ്ചയ്ക്കുള്ളിൽ നിയന്ത്രണത്തിലാവണം, രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് കൊണ്ടുവരാൻ കഴിയണം. അതിനായി തദ്ദേശ സ്ഥാപനങ്ങൾ സടകുടഞ്ഞ് എഴുന്നേൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു ഘട്ടംവരെ വാർഡുതല സമിതികൾ നന്നായി പ്രവർത്തിച്ചിരുന്നു. എന്നാൽ രണ്ടാം ഘട്ടത്തിൽ വാർഡുതല സമിതികൾ പുറകിലോട്ട് പോകുകയും ജാഗ്രതയിൽ കുറവ് വരികയും ചെയ്തു. അത് ശക്തമാക്കണം. വാർഡുതല സമിതികളിൽ പൊലീസിന്റെ സാന്നിദ്ധ്യമുണ്ടാവണം. നിരീക്ഷണങ്ങളിൽ ഇരിക്കേണ്ട പലരും പുറത്തിറങ്ങി നടക്കുകയാണ്. അവരെ നിരീക്ഷിക്കാനായി അയൽപക്ക നിരീക്ഷണ സമിതികൾ രൂപീകരിക്കണം. അവരിൽ നിന്ന് പിഴ ഈടാക്കണം. പ്രത്യേക ക്വാറന്റീൻ കേന്ദ്രങ്ങളിലാക്കണം. ക്വാറന്റീൻ ചെലവ് അവരിൽ നിന്ന് ഈടാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സി.എഫ്.എൽ.ടി.സികൾ പലയിടത്തും നിർജീവമാണ്. തദ്ദേശസ്ഥാപനങ്ങൾക്ക് അത് നടത്തിക്കാൻ സാമ്പത്തിക പ്രയാസമുണ്ടെങ്കിൽ സർക്കാർ സഹായിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.