വാരിയംകുന്നനില്‍ നിന്ന് പിന്മാറി പൃഥ്വിരാജും ആഷിക് അബുവും

കൊച്ചി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമയില്‍ നിന്നും പിന്മാറി ആഷിക് അബുവും പൃഥ്വിരാജും. 2020 ജൂണില്‍ പ്രഖ്യാപനം നടന്ന ചിത്രമാണിത്. പ്രഖ്യാപനത്തിന് പിന്നാലെ പൃഥ്വിരാജും, ആഷിക് അബുവും കനത്ത സൈബര്‍ ആക്രമണവും നേരിട്ടിരുന്നു.

മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ചിത്രീകരണം തുടങ്ങുമെന്ന് അറിയിച്ചിരുന്ന സിനിമയുടെ മുന്നോട്ടുള്ള പോക്ക് അവതാളത്തിലായിരുന്നു. ചിത്രം ഉപേക്ഷിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചരണവും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിരിക്കുന്നത്.

നിര്‍മ്മാതാവുമായുള്ള തര്‍ക്കമാണ് പിന്മാറ്റത്തിനു കാരണമെന്ന് ആഷിക് അബു പറഞ്ഞു. കോംപസ് മൂവീസ് ലിമിറ്റഡിന്റെ ബാനറില്‍ സിക്കന്തര്‍, മൊയ്തീന്‍ എന്നിവര്‍ നിര്‍മ്മിക്കുന്നുവെന്നാണ് പ്രഖ്യാപന സമയത്ത് അണിയറക്കാര്‍ പങ്കുവച്ചിരുന്ന പോസ്റ്ററില്‍ ഉണ്ടായിരുന്നത്.

ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിക് അബുവിനും നിര്‍മ്മാണ പങ്കാളിത്തമുണ്ടായിരുന്നു. ഹര്‍ഷദ്, റമീസ് എന്നിവരാരെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ചില മുന്‍കാല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ സ്ത്രീവിരുദ്ധത ചര്‍ച്ചയായതോടെ റമീസ് പ്രോജക്റ്റില്‍ നിന്നും പിന്മാറിയിരുന്നു.