മുതിര്‍ന്ന നേതാക്കള്‍ തമ്മിലടിക്കാതിരുന്നാലേ കോണ്‍ഗ്രസ് രക്ഷപ്പെടൂ; യോഗത്തില്‍ നിന്നു വിട്ടുനിന്ന് ആര്‍എസ്പി

കൊച്ചി: ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളിലെ തകര്‍ക്കത്തിനെതിരെ ആര്‍ എസ് പി. മുതിര്‍ന്ന നേതാക്കള്‍ തമ്മിലടിക്കാതിരുന്നാലേ കോണ്‍ഗ്രസ് രക്ഷപ്പെടൂവെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് പറഞ്ഞു.

നേതാക്കള്‍ തമ്മിലടിക്കാതെ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നാണ് ആര്‍എസ്പി ആവശ്യപ്പെടുന്നത്. ഉഭയകക്ഷി ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന് കത്തുനല്‍കിയെങ്കിലും മറുപടി ലഭിക്കാത്തതിനാലാണ് നേതൃയോഗത്തില്‍ പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചതെന്നും എ.എ അസീസ് പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

മാത്രമല്ല, തെരഞ്ഞെടുപ്പ് വേളയിലും പിന്നീടും ആര്‍എസ്പി ഉയര്‍ത്തിയ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് അതൃപ്തി ഉയര്‍ന്നത്. വിഷയത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍എസ്പി സംസ്ഥാന സമിതി യോഗത്തിലും വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് തങ്ങളുയര്‍ത്തിയ ആവശ്യങ്ങള്‍ പരിഗണിക്കാതെ യുഡിഎഫ് യോഗത്തിന് ഇനിയില്ലെന്ന നിലപാടിലേക്ക് ആര്‍എസ്പി എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന് പിന്നാലെ കഴിഞ്ഞ തവണ ആര്‍എസ്പിക്ക് ലഭിച്ച അഞ്ച് സീറ്റുകളും പാര്‍ട്ടിക്ക് സ്വാധീനമില്ലാത്തവയായിരുന്നെന്നും, ഇവയിലൊന്നും കോണ്‍ഗ്രസിന്റെ പിന്തുണയും ലഭിച്ചില്ലെന്നും അസീസ് കുറ്റപ്പെടുത്തി.