ഡിസിസി അധ്യക്ഷൻമാരുമായി ബന്ധപ്പെട്ട വിവാദം അടഞ്ഞ അധ്യായം; മറുപടിയുമായി കെ സുധാകരൻ

തിരുവനന്തപുരം: ഡിസിസി അധ്യക്ഷൻമാരുമായി ബന്ധപ്പെട്ട വിവാദം അടഞ്ഞ അധ്യായമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എല്ലാ വിഷയങ്ങളും ചർച്ച ചെയ്തുവെന്നും ആരോപണങ്ങൾക്ക് മറുപടി പറഞ്ഞു കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രൂപ്പ് നേതാക്കൾക്ക് പറയാനുള്ളത് പറയാം. പക്ഷേ അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതാണ്. എല്ലാ ദിവസവും വിവാദവുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

സെമി കേഡർ സംവിധാനത്തിലേക്കാണ് കോൺഗ്രസ് പോകുന്നത്. അടുത്ത ആറ് മാസത്തിനുള്ള കോൺഗ്രസിന്റെ രൂപവും ഭാവവും മാറും. കോൺഗ്രസ് നേതൃത്വത്തിന്റെ നെടുംതൂണുകളിൽ ഒന്നാണ് കെ മുരളീധരൻ. അദ്ദേഹത്തിന്റെ വാക്കുകൾക്ക് ആ നിലയും വിലയുമുണ്ടാവും. പാർട്ടിയുടെ തണലും ശക്തിയുമായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഇനിയും വേണം എന്നാണ് ആഗ്രഹം. എല്ലാവരേയും സഹകരിച്ചു കൊണ്ടു പോകുക എന്നതാണ് പാർട്ടിയുടെ നയമെന്നും എല്ലാവരോടും സഹകരിക്കണം എന്നാണ് തങ്ങൾ അഭ്യർത്ഥിക്കുന്നതെന്നും കെ സുധാകരൻ വിശദമാക്കി.

സഹകരിക്കാതെ നിൽക്കാത്തവരെ സഹകരിപ്പിക്കാനുള്ള മെക്കാനിസം ഞങ്ങൾക്ക് അറിയില്ല. ഇത്രയും കാലം ചോരയും നീരും കൊടുത്ത് വളർത്തിയ പാർട്ടിയെ നശിപ്പിക്കാതെ നോക്കേണ്ട ബാധ്യത നേതാക്കൾക്കുണ്ട്. പാർട്ടിക്ക് വേണ്ടി വിയർപ്പ് ഒഴുക്കിയവർ തന്നെ പാർട്ടിക്ക് ഹാനികരമായ കാര്യങ്ങൾ ചെയ്യരുതെന്ന് അനിൽ അക്കരയെ തള്ളി സുധാകരൻ പറഞ്ഞു. പിണറായിയെ പുകഴ്ത്തി എ വി ഗോപിനാഥ് നടത്തിയ പ്രസ്താവനയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. അത് പറയാൻ സാഹചര്യം ഉണ്ടാക്കാൻ പാടില്ലായിരുന്നുവെന്നായിരുന്നു സുധാകരന്റെ പ്രതികരണം.

താരിഖ് അൻവറിനെ മാറ്റുന്നതൊക്കെ ഹൈക്കമാൻഡിന്റെ തീരുമാനമാണ്. കേരളത്തിലെ നേതാക്കളല്ല ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്. നേതാക്കൾക്ക് എന്തും ആവശ്യപ്പെടാൻ അധികാരവും അവകാശവുമുണ്ട്. അതിൽ തനിക്ക് ഒന്നും ചെയ്യാനില്ല. പാലക്കാടുള്ള ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് ഗോപിനാഥൻ പാർട്ടി വിടാനുള്ള തീരുമാനം എടുത്തത്. ഗോപിനാഥും ഞാനും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. അങ്ങനെ തന്നെ കൈയ്യൊഴിയാൻ ഗോപിനാഥിനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാർട്ടി വിട്ട് ഗോപിനാഥ് എവിടെയും പോവില്ലെന്നും അദ്ദേഹം പാർട്ടിയിൽ സജീവമാകുമെന്നും തനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്. അതിനായുളള നടപടികൾ കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ തന്നിൽ നിന്നുണ്ടാകും. കെപിസിസി പുന:സംഘടന നടപടികളിലേക്ക് പാർട്ടി കടക്കുകയാണ്. എത്രയും പെട്ടെന്ന് അതു പൂർത്തിയാകും. പൊതുരംഗത്ത് സജീവമായുള്ള ആളുകളെ കണ്ടെത്തി പാർട്ടി തലപ്പത്തേക്ക് കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.