സൈഡസ് കാഡിലയുടെ കോവിഡ് വാക്‌സിൻ; അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ ശുപാർശ

ന്യൂഡൽഹി: സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ ശുപാർശ. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ധ സമിതിയാണ് ശുപാർശ നൽകിയത്.

66.6 ശതമാനം ഫലപ്രാപ്തിയാണ് സൈഡസ് കാഡിലയുടെ സൈകോവ്-ഡി വാക്‌സിനുള്ളതെന്നാണ് പരീക്ഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. മൂന്ന് ഡോസ് വാക്‌സിനെടുക്കുന്നതിന്റെ അതേ ഫലപ്രാപ്തി മൂന്ന് മി.ഗ്രാം ഉപയോഗിച്ചുള്ള രണ്ട് ഡോസ് വാക്‌സിനേഷനും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. മൂന്ന് ഡോസ് വാക്‌സിനേഷന് അനുമതി നൽകാനാണ് വിദഗ്ദ്ധ സമിതി നിലവിൽ ശുപാർശ ചെയ്തിട്ടുള്ളത്. രണ്ട് ഡോസ് വാക്സിനേഷന്റെ ഫലം സംബന്ധിച്ച കൂടുതൽ രേഖകൾ ഹാജരാക്കണമെന്ന് കമ്പനിയോട് സമിതി നിർദ്ദേശം നൽകി.

രാജ്യത്തെ 50-ഓളം കേന്ദ്രങ്ങളിലാണ് സൈകോവ്-ഡിയുടെ പരീക്ഷണം നടന്നത്. 12-18 വയസ്സുള്ള 1000 ത്തോളം കുട്ടികളും പരീക്ഷണത്തിൽ പങ്കാളികളായി. രാജ്യത്ത് കൗമാരക്കാർക്കുള്ള ആദ്യ വാക്‌സിൻ പരീക്ഷണം നടത്തിയത് സൈകോവ് ഡിയാണ്. നിലവിൽ രാജ്യത്ത് അഞ്ച് കോവിഡ് വാക്‌സിനുകൾക്കാണ് ഉപയോഗത്തിന് അനുമതി നൽകിയിട്ടുള്ളത്. കോവിഷീൽഡ്, കോവാക്‌സിൻ, സുപുട്‌നിക് V, മൊഡേണ, ജോൺസൺ ആൻഡ് ജോൺസണിന്റെ ഒറ്റഡോസ് വാക്‌സിൻ എന്നിവയ്ക്കാണ് രാജ്യത്ത് അനുമതിയുള്ളത്.