ചൈനയും റഷ്യയും താലിബാനൊപ്പം നിൽക്കുന്നതിന്റെ കാരണം ഇതാണ്!

കാബൂൾ: അമേരിക്കൻ സേന പൂർണ്ണമായും പിന്മാറുന്നതിന് മുൻപ് തന്നെ അഫ്ഗാന്റെ നിയന്ത്രണം പിടിച്ചടക്കിയിരിക്കുകയാണ് താലിബാൻ. അമേരിക്കയുടെ കണക്കുകൂട്ടലുകൾ പോലും തെറ്റിച്ച് കൊണ്ട് അതിവേഗത്തിൽ അഫ്ഗാൻ താലിബാൻ കീഴടക്കുകയായിരുന്നു. ഇതിന് താലിബാന് വിദേശ സഹായം ലഭ്യമായിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശവുമില്ല.

താലിബാനെ അംഗീകരിച്ച് പാകിസ്താനും ചൈനയും നിലപാട് അറിയിച്ചിരുന്നു. റഷ്യയും താലിബാന് പിന്തുണ അറിയിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഒരിക്കൽ താലിബാൻ ഭീകരരുടെ കൈകളാൽ റഷ്യ തോൽവി അറിഞ്ഞിട്ടും അഫ്ഗാനിൽ പുതിയ അവസരം തേടുകയാണിവർ. അഫ്ഗാനിലുള്ള കോടികൾ വിലമതിക്കുന്ന ചില ധാതുക്കളാണ് ഇതിനുള്ള കാരണം.

പെട്രോളും, സ്വർണവും, വജ്രവും നിക്ഷേപമായിട്ടുള്ള പല ആഫ്രിക്കൻ രാജ്യങ്ങളുടേതിനും സമാനമാണ് അഫ്ഗാനിസ്ഥാനിലുമുള്ള ജനങ്ങളുടെ അവസ്ഥ. രാജ്യം സമ്പന്നമാവുമ്പോഴും നല്ലൊരു വിഭാഗവും പട്ടിണിയിൽലാണ്. ഒരു ട്രില്യൺ ഡോളർ വിലമതിക്കുന്ന ധാതു നിക്ഷേപങ്ങൾ അഫ്ഗാനിൽ ഉണ്ടെന്നാണ് വിലയിരുത്തൽ. ഇരുമ്പ്, ചെമ്പ്, സ്വർണം തുടങ്ങിയ ധാതുക്കൾ വിവിധ പ്രവിശ്യകളിൽ നിന്നും കണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാൽ വിദേശരാജ്യങ്ങളുടെ കണ്ണ് പതിഞ്ഞിട്ടുള്ളത് ഈ ധാതുക്കളിലല്ല. ലോകത്തിന്റെ വരും നാളുകൾ നിർണയിക്കുന്ന ലിഥിയത്തിലാണെന്നാണ് റിപ്പോർട്ടുകൾ. പെട്രോൾ യുഗത്തിന് അവസാനം കുറിക്കുമ്പോൾ ലിഥിയം ഉപയോഗിച്ച് നിർമ്മിക്കുന്ന ബാറ്ററികളുടെ ആവശ്യം വർധിക്കും.

സുരക്ഷാ കാരണങ്ങളാലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണവും ധാതു ഖനനം അഫ്ഗാനിസ്ഥാനിൽ വേണ്ടത്ര മുന്നേറിയിട്ടില്ല. നിലവിൽ അഫ്ഗാനിസ്താനിൽ ചെറു ഖനികൾ മാത്രമാണ് പ്രവർത്തിക്കുന്നത്. പ്രതിവർഷം ഒരു ബില്യൺ ഡോളറിന്റെ ഉത്പാദനം മാത്രമാണ് ഇവിടെ നടക്കുന്നത്. ഉത്പാദനത്തിന്റെ പകുതി പങ്കും താലിബാനോ മറ്റു യുദ്ധപ്രഭുക്കളോ തട്ടിയെടുക്കുകയും ചെയ്യുന്നു.