ഭീകരരുടെ പദ്ധതികൾ തകർത്തെറിഞ്ഞ് സുരക്ഷാ സേന; പാക് ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗർ: ഭീകരരുടെ പദ്ധതികൾ തകർത്തെറിഞ്ഞ് സുരക്ഷാ സേന. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജമ്മു കശ്മീരിൽ ഭീകരാക്രമണം നടത്താനുള്ള പാക് ഭീകരരുടെ പദ്ധതിയാണ് സുരക്ഷാ സേന തകർത്തത്. 15 മണിക്കൂർ നീണ്ടു നിന്ന വെടിവെപ്പിന് ശേഷം ഒരു പാക് ഭീകരനെ സുരക്ഷാ സേന വധിച്ചു. കശ്മീർ സോൺ പൊലീസാണ് ഭീകരനെ വധിച്ച വിവരം പുറത്തുവിട്ടത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തു നിന്ന് തോക്ക്, ഗ്രനേഡ്, റോക്കറ്റ് ലോഞ്ചർ തുടങ്ങിയ വൻ ആയുധശേഖരം കണ്ടെത്തിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ശ്രീനഗർ-ജമ്മു ദേശീയ പാതയിൽ ബിഎസ്എഫ് വാഹനവ്യൂഹത്തിന് നേരെ തീവ്രവാദികൾ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പട്രോളിങ് നടത്തുന്നതിനിടെയാണ് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിൽ നിന്നും ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തത്. തുടർന്ന് സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു.

വെള്ളിയാഴ്ചയും മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയായിരുന്നു. വെടിവെയ്പ്പിൽ രണ്ട് സ്വദേശികൾക്കും നാല് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി. പ്രദേശത്ത് പൊലീസ് ഉപയോഗിച്ച രണ്ട് ഡ്രോണുകൾ ഭീകരർ വെടിവെച്ചിട്ടു. തുടർന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരരിലൊരാളെ സുരക്ഷാ സേന വധിച്ചത്.