സംസ്ഥാനത്ത് ഓഗസ്റ്റ് 9 മുതൽ 31 വരെ വാക്സിനേഷൻ യജ്ഞം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 9 മുതൽ 31 വരെ വാക്സിനേഷൻ യജ്ഞം നടത്തും. കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഭാഗമായി പൊതുവിൽ വാക്സിനേഷൻ വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അവസാന വർഷ ഡിഗ്രി, പി. ജി വിദ്യാർത്ഥികൾക്കും എൽ.പി, യു. പി സ്‌കൂൾ അധ്യാപകർക്കും വാക്സിനേഷൻ പൂർത്തീകരിക്കുകയും ഈ യജ്ഞത്തിന്റെ ലക്ഷ്യമാണെന്ന് അദ്ദേഹം അറിയിച്ചു.

സംസ്ഥാന സർക്കാരിന് ലഭിക്കുന്ന വാക്സിനുകൾക്ക് പുറമേ സ്വകാര്യ മേഖലക്ക് കൂടുതൽ വാക്സിനുകൾ ലഭ്യമാക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ 20 ലക്ഷം ഡോസ് വാക്സിനുകൾ വാങ്ങി സ്വകാര്യ ആശുപത്രികൾക്ക് അതേ നിരക്കിൽ നൽകും. സ്വകാര്യ ആശുപത്രികളിലൂടെ എത്ര വാക്സിൻ നൽകാൻ കഴിയും എന്ന് കണക്കാക്കിയാണ് വിതരണമുണ്ടാവുക. ഇതു കൂടാതെ വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കും പൊതു സംഘടനകൾക്കും വാങ്ങിയ വാക്സിനുകളിൽ നിന്നും ആശുപത്രികളുമായി ചേർന്ന് അവിടത്തെ സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്ക് വാക്സിനേഷൻ നടത്താവുന്നതാണ്. ഇതിനുള്ള സൗകര്യങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഒരുക്കാവുന്നതാണ്. എത്രയും വേഗം പരമാവധി ആളുകളെ വാക്സിനേറ്റ് ചെയ്യുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മുതിർന്ന പൗരൻമാർക്കുള്ള വാക്സിനേഷൻ ഓഗസ്റ്റ് പതിനഞ്ചിനുള്ളിൽ കൊടുത്തു തീർക്കും. അറുപത് വയസ്സ് കഴിഞ്ഞവർക്കുള്ള ആദ്യ ഡോസാണ് പൂർത്തീകരിക്കുക. കിടപ്പുരോഗികൾക്ക് വീട്ടിൽ ചെന്നാണ് വാക്സിൻ നൽകുകയെന്ന് അദ്ദേഹം വിശദമാക്കി.

നിലവിൽ കടകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ പാലിച്ച് ഷോപ്പിംഗ് മാളുകൾ തിങ്കൾ മുതൽ ശനി വരെ രാവിലെ ഏഴു മുതൽ വൈകിട്ട് ഒൻപതു മണിവരെ വരെ പ്രവർത്തിക്കാൻ അനുമതി നൽകും. ബുധനാഴ്ച മുതലാണ് കർക്കശമായ കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കി മാളുകൾ തുറക്കാൻ അനുമതി നൽകുക. കർക്കിടക വാവിന് കഴിഞ്ഞ വർഷത്തെ പോലെ വീടുകളിൽ തന്നെ പിതൃതർപ്പണച്ചടങ്ങുകൾ നടത്തണം. നിലവിലെ ഉത്തരവ് പ്രകാരം സർക്കാർ ഓഫീസുകളിൽ ഹാജരാവാനുള്ള എല്ലാ ഉദ്യോഗസ്ഥരും ഹാജരാകുന്നുണ്ടോ എന്ന് മേലധികാരികൾ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. മറ്റ് ജീവനക്കാർ വർക്ക് ഫ്രം ഹോം (കോവിഡ് ഡ്യൂട്ടി ഉൾപ്പെടെ) ഡ്യൂട്ടിയിൽ ഏർപ്പെടുന്നുണ്ടോ എന്നും ഉറപ്പു വരുത്തേണ്ടതാണെന്നും അദ്ദേഹം നിർദ്ദേശിച്ചു.