കോഴിക്കോട്: യൂത്ത് ലീഗ് ദേശീയ ഉപാദ്ധ്യക്ഷൻ മുഈൻ അലിക്ക് എതിരെ നടപടി ഇല്ല. പാണക്കാട് കുടുംബവും കെഎം ഷാജിയും എം കെ മുനീറും മുഈൻ അലിയെ പിന്തുണച്ചു. നേതൃത്വത്തിന് എതിരെ വിമർശനം ഉന്നയിച്ചതിന്റെ പേരിൽ മുഈൻ അലിക്ക് എതിരെ നടപടിക്ക് ശുപാർശയില്ലെന്ന് യൂത്ത് ലീഗ് ദേശീയ അധ്യക്ഷൻ ആസിഫ് അൻസാരിയും അറിയിച്ചിരുന്നു. മുഈൻ അലി ആരോപണം ഉയർത്തിയതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അൻവർ സാദത്തും മുഈൻ അലിക്ക് പിന്തുണ നൽകിയിരുന്നു. മുഈൻ അലി ഉയർത്തിയ പ്രശ്‌നങ്ങൾ ലീഗ് ഗൗരവത്തിൽ ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഫേസബുക്ക് പോസിറ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലീഗ് ആരുടെയും സ്വകാര്യ സ്വത്തല്ലെന്നും അൻവർ സാദത്ത് അഭിപ്രായപ്പെട്ടിരുന്നു. മുഈൻ അലിയെ അധിക്ഷേപിച്ചയാൾക്ക് എതിരെ നടപടി വേണമെന്നും ഇത്തരം വൃത്തികേടുകൾ പാർട്ടിയിൽ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

