ഒളിംപിക്സിന് മുമ്പ് രണ്ട് ഇന്ത്യൻ താരങ്ങൾക്ക് പ്രധാനമന്ത്രി സഹായം നൽകി; നന്ദി അറിയിച്ച് മണിപ്പൂർ മുഖ്യമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മണിപ്പൂർ മുഖ്യമന്ത്രി എൻ ബീരേൻ സിംഗ്. ടോക്കിയോ ഒളിംപിക്സിന് മുമ്പ് രണ്ട് ഇന്ത്യൻ താരങ്ങൾക്ക് അമേരിക്കയിൽ വിദഗ്ധ ചികിത്സയും പരിശീലനവും ഒരുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സഹായം ലഭിച്ച താരങ്ങളിലൊരാൾ ഭാരോദ്വഹനത്തിൽ വെള്ളിത്തിളക്കം നേടിയ മീരാബായി ചനുവാണെന്നും അദ്ദേഹം വ്യക്തമാക്കി. മണിപ്പൂരിൽ സംഘടിപ്പിച്ച ആദര ചടങ്ങിൽ മീരാബായി ചനു തന്നെയാണ് ഇക്കാര്യങ്ങൾ അറിയിച്ചതെന്നും ബീരേൻ സിംഗ് വെളിപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി എങ്ങനെയാണ് നേരിട്ട് സഹായമൊരുക്കിയത് എന്നതിനെ കുറിച്ച് ചനു വിവരിച്ചു. മസിലിലെ ശസ്ത്രക്രിയക്കും പരിശീലനത്തിനുമായി യുഎസിലേക്ക് പോകാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ ചനുവിന്റെ ഒളിംപിക്സ് മെഡൽ സ്വപ്നം സാധ്യമാകുമായിരുന്നില്ല. മീരാബായ് ചനുവിനെ സഹായിച്ച് പ്രധാനമന്ത്രി പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്നും മോദി എങ്ങനെയാണ് ചനുവിനെ സഹായിച്ചത് എന്ന് മണിപ്പൂർ ജനതയ്ക്ക് അറിയാമെന്നും അദ്ദേഹം വിശദമാക്കി. പ്രധാനമന്ത്രിയിൽ നിന്ന് ലഭിച്ച സഹായത്തെ കുറിച്ചുള്ള ചനുവിന്റെ വെളിപ്പെടുത്തൽ തന്നെ അത്ഭുതപ്പെടുത്തിയെന്നും ബീരേൻ സിംഗ് പറയുന്നു.

അടുത്തിടെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയപ്പോൾ ചനുവിനെ സഹായിച്ചതിന് നന്ദി അറിയിച്ചിരുന്നു. അപ്പോൾ അദ്ദേഹം പുഞ്ചിരിക്കുകയാണുണ്ടായത്. ഒരു നേതാവിന്റെ മഹത്തരമാണ് ഇത് കാണിക്കുന്നത്. ചനുവിന് നടുവേദനയുണ്ടായിരുന്നുവെന്നറിഞ്ഞ പ്രധാനമന്ത്രിയും അദേഹത്തിന്റെ ഓഫീസും വിദേശത്ത് ചികിത്സയ്ക്കും പരിശീലനത്തിനുമുള്ള സൗകര്യങ്ങൾ നേരിട്ട് ഒരുക്കുകയായിരുന്നുവെന്നും മറ്റൊരും അത്‌ലറ്റിനെ കൂടി അദ്ദേഹം സഹായിച്ചുവെന്നും ബീരേൻ സിംഗ് കൂട്ടിച്ചേർത്തു.

വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിലാണ് മീരാബായി ചനു വെള്ളിമെഡൽ നേടിയത്. ഒളിംപിക് ചരിത്രത്തിൽ ഭാരോദ്വഹനത്തിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ചനു. 2000 ത്തിൽ സിഡ്നിയിൽ കർണം മല്ലേശ്വരി വെങ്കലം നേടിയതാണ് ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് ലഭിച്ച ആദ്യ മെഡൽ.