കര്‍ഷകരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്, പെന്‍ഷന്‍ തുക വര്‍ദ്ധനവ്; വമ്പന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയത് ശേഷം വമ്പന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ബസവരാജ് ബൊമ്മെ. കര്‍ഷകരുടെ മക്കള്‍ക്ക് ആയിരം കോടി രൂപയുടെ പുതിയ സ്‌കോളര്‍ഷിപ്പ് ഉള്‍പ്പടെ നിരവധി ആനുകൂല്യങ്ങള്‍ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

വിധവ പെന്‍ഷന്‍ 600-ല്‍നിന്ന് 800 ആയി ഉയര്‍ത്തി. 17.25 ലക്ഷം ഗുണഭോക്താക്കള്‍ക്ക് നേട്ടമാകുമെന്നും, ഇതിനായി 414 കോടി രൂപയുടെ അധികച്ചെലവ് വരുമെന്നും ബസവരാജ് ബൊമ്മെ ചൂണ്ടിക്കാട്ടി.

മാത്രമല്ല, ഭിന്നശേഷിക്കാര്‍ക്കുള്ള സാമ്പത്തിസഹായം 600-ല്‍ നിന്ന് 800 ആക്കി ഉയര്‍ത്തിയിട്ടുമുണ്ട്, 3.66 ലക്ഷം ഗുണഭോക്താക്കളുള്ള പദ്ധതിക്ക് 90 കോടി രൂപ അധികം ചെലവുണ്ട്. സന്ധ്യ സുരക്ഷാ പദ്ധതിക്കു കീഴിലുള്ള ആയിരം രൂപയുടെ വാര്‍ധക്യ പെന്‍ഷനും വര്‍ധിപ്പിച്ചിട്ടുണ്ട്. കോവിഡിനിടെ ചെലവുകള്‍ ചുരുക്കിയും വിഭവങ്ങള്‍ കാര്യക്ഷമമായി ഉപയോഗിച്ചും സാമ്പത്തിക അച്ചടക്കം പാലിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്നും ബൊമ്മെ വ്യക്തമാക്കി.

യെദ്യൂരപ്പയുടെ നാടകീയ രാജിക്കു ശേഷമാണ് ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായ എസ് ആര്‍ ബൊമ്മെയുട മകനാണ് ബസവരാജ് ബൊമ്മെ.