കോട്ടയം: സംസ്ഥാന ആസൂത്രണ ബോർഡ് പാർട്ട് ടൈം വിദഗ്ദ്ധാംഗമായി നിയമിക്കപ്പെട്ടതിനെ തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി സന്തോഷ് ജോർജ് കുളങ്ങര. താൻ ഒരു പാർട്ടിയിലും അംഗത്വമെടുത്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടികൾ തന്റെ പേര് നിർദ്ദേശിച്ചിരിക്കാമെന്നുമാണ് അദ്ദേഹം പറയുന്നത്. സന്തോഷ് ജോർജ് കുളങ്ങരയെ സിപിഎം താൽപര്യത്തിൽ ആസൂത്രണ ബോർഡിൽ നിയമിച്ച ശേഷം കേരള കോൺഗ്രസ് എമ്മിന്റെ പ്രതിനിധി എന്ന പേരിൽ അവതരിപ്പിക്കുകയാണെന്നായിരുന്നു നിയമനത്തിനെതിരെ ഉയർന്ന വിമർശനങ്ങൾ. മന്ത്രി മുഹമ്മദ് റിയാസ് താൽപര്യമെടുത്ത് സന്തോഷ് ജോർജ് കുളങ്ങരയെ ആസൂത്രണ ബോർഡിലെടുത്ത ശേഷം പാർട്ടിയുടെ മേൽ അവകാശം അടിച്ചേൽപ്പിച്ചു എന്ന വിമർശനവും ഉയരുന്നിരുന്നു.
ആസൂത്രണ ബോർഡ് അംഗമാകുന്നതിനെ കുറിച്ച് അറിയാൻ ജോസ്.കെ മാണി വിളിച്ചിരുന്നുവെന്നും എന്നാൽ മുഴുവൻ സമയ അംഗമാകാനില്ലെന്നാണ് അറിയിച്ചതെന്നും സന്തോഷ് ജോർജ് കുളങ്ങര വ്യക്തമാക്കി. ടൂറിസം മേഖലയിൽ പരിചയമുളളവരെയായിരുന്നു അംഗമാക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് മുഹമ്മദ് റിയാസിനെ പരിചയമുണ്ടെന്നും പല കാര്യങ്ങളും സംസാരിക്കാറുണ്ടെന്നും എന്നാൽ ഈ വിഷയം ചർച്ച ചെയ്തിട്ടില്ലെന്നും സന്തോഷ് ജോർജ് കുളങ്ങര പ്രതികരിച്ചു. വിഗഗ്ദ്ധാംഗമായി ഡോ.പി.കെ ജമീല ഉൾപ്പടെ നാല് പേരെയും, പാർട്ട് ടൈം വിദഗ്ദ്ധാംഗങ്ങളായി സന്തോഷ് ജോർജ് കുളങ്ങരയുൾപ്പടെ മൂന്നു പേരെയുമാണ് ആസൂത്രണ ബോർഡിൽ നിയമിച്ചത്. മുഖ്യമന്ത്രിയാണ് ആസൂത്രണ ബോർഡിന്റെ ചെയർമാൻ.

