ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിനിടയിലും വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ. രാജ്യത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടയിലും റെക്കോർഡ് വേഗത്തിലാണ് രാജ്യത്ത് ദേശീയപാത നിർമ്മാണം പുരോഗമിക്കുന്നത്. 2020-21 ൽ ദേശീയപാത നിർമാണം പ്രതിദിനം 36.5 കിലോമീറ്ററായി ഉയർന്നുവെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ദേശീയപാതകളുടെ എക്കാലത്തെയും ഉയർന്ന നിർമ്മാണ വേഗതയാണിത്. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
21 മണിക്കൂറിനുള്ളിൽ 26 കിലോമീറ്റർ സിംഗിൾ ലെയ്ൻ ബിറ്റുമെൻ റോഡും 24 മണിക്കൂറിനുള്ളിൽ 2.5 കിലോമീറ്റർ 4 വരി കോൺക്രീറ്റ് റോഡും നിർമിച്ചാണ് ഇന്ത്യ ലോക റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യ ഇത്തരമൊരു നേട്ടം കരസ്ഥമാക്കിയതിന് പിന്നിലെ ഘടകങ്ങളെ കുറിച്ചും നിതിൻ ഗഡ്കരി ട്വിറ്ററിൽ കുറിച്ചു.
കരാറുകാർക്ക് ആവശ്യമായ പിന്തുണ, കരാർ വ്യവസ്ഥകളിൽ ഇളവ്, സബ് കോൺട്രാക്ടർമാർക്ക് നേരിട്ട് പണം നൽകൽ, തൊഴിലാളികൾക്ക് ഭക്ഷണവും, മെഡിക്കൽ സൗകര്യങ്ങളും ജോലിസ്ഥലത്ത് ലഭ്യമാക്കുക എന്നിവ വഴിയാണ് റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് അദ്ദേഹം വിശദമാക്കി. നയമാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കുന്നതിനും ഗുണനിലവാര സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിനുമായി ഗുണനിലവാര നിയന്ത്രണ സംവിധാനം സജ്ജമാക്കി. ഗുണനിലവാരം ഉറപ്പാക്കാനായി ഐആർസി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

