പെഗാസസ് ഫോൺ ചോർത്തൽ; പാർലമെന്റിന്റെ ഐ.ടി. സ്റ്റാൻഡിങ് കമ്മിറ്റി യോഗം ജൂലായ് 28 ന്

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ പാർലമെന്റിന്റെ ഐ.ടി. സ്റ്റാൻഡിങ് കമ്മിറ്റി ജൂലായ് 28-ന് യോഗം ചേരും. ഐ.ടി. മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും കമ്യൂണിക്കേഷൻ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ യോഗത്തിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ഐ.ടി. മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരെ പാർലമെന്ററി കമ്മറ്റി ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. ജൂലൈ 28 ന് വൈകിട്ട് നാലു മണിക്കാണ് യോഗം ചേരുന്നത്.

കോൺഗ്രസ് എം.പിമാരായ ശശി തരൂർ, കാർത്തി ചിദംബരം, ബി.ജെ.പി. എം.പി. തേജസ്വി സൂര്യ, തൃണമൂൽ എം.പി. മഹുവാ മോയിത്ര തുടങ്ങിയവരാണ് പാർലമെന്റിന്റെ ഐ.ടി. സ്റ്റാൻഡിങ് കമ്മിറ്റിയിലെ അംഗങ്ങൾ. ശശി തരൂരാണ് പാർലമെന്ററി കമ്മറ്റിയുടെ അദ്ധ്യക്ഷൻ. ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്‌വെയർ പെഗാസസ് ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കൾ, മാദ്ധ്യമപ്രവർത്തകർ, സുപ്രീം കോടതി ജഡ്ജിമാർ മറ്റ് ഉന്നതർ തുടങ്ങിയവരുടെ ഫോണുകൾ അനധികൃതമായി നിരീക്ഷിക്കുകയോ ചോർത്തുകയോ ചെയ്തുവെന്നാണ് ആരോപണം.