കാർഷിക ബില്ല്; പാർലമെന്റിലേക്ക് പ്രതിഷേധം നടത്താനൊരുങ്ങി കർഷകർ

ന്യൂഡൽഹി: കാർഷിക ബില്ലിനെതിരെ പാർലമെന്റിലേക്ക് പ്രതിഷേധം നടത്താനൊരുങ്ങി കർഷകർ. വ്യാഴാഴ്ച്ചയാണ് കർഷകർ പാർലമെന്റിലേക്ക് മാർച്ച് നടത്തുന്നത്. പ്രതിഷേധം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ സുരക്ഷ കർശനമാക്കി. ഡൽഹി അതിർത്തികളിലും പാർലമെന്റിനടുത്ത മേഖലകളിലും പൊലീസ് സുരക്ഷ വർധിപ്പിച്ചു. മേഖലയിൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം. റിപ്പബ്ലിക്ക് ദിനത്തിൽ സംഘർഷമുണ്ടായത് കണക്കിലെടുത്താണ് ജാഗ്രത കർശനമാക്കണമെന്ന നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

കിസാൻ സംയുക്ത മോർച്ചയും മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കുന്നവർക്ക് നിർദ്ദേശങ്ങൾ നൽകാൻ കിസാൻ മോർച്ച സിംഘുവിൽ യോഗം ചേർന്നിരുന്നു. അതിർത്തിയിൽ നിന്നും വീണ്ടും ഡൽഹിയ്ക്ക് അകത്തേക്ക് പ്രതിഷേധവുമായി കർഷകർ എത്തുകയാണ്. വ്യാഴാഴ്ച്ച മുതൽ പാർലമെന്റ് സമ്മേളനം അവസാനിക്കും വരെ ജന്തർമന്ദറിൽ ധർണ നടത്തുമെന്നും ഇവിടെ നിന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്നും കർഷകസംഘടനകൾ അറിയിച്ചു. സംഘർഷ സാധ്യതയെന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പ്രകാരമാണ് ഡൽഹി പോലീസ് മേഖലയിൽ സുരക്ഷ കൂട്ടിയത്. ഡൽഹി പോലീസിന്റെ കലാപ വിരുദ്ധസേനയ്ക്ക് പ്രത്യേക പരിശീലനവും നൽകി കഴിഞ്ഞു.

റിപ്പബ്ലിക്ക് ദിനത്തിലെ സംഘർഷ സാഹചര്യം ഒഴിവാക്കാനാണ് കർഷക സംഘടനകളുടെ ശ്രമം. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കർഷകരുടെ പട്ടിക തയ്യാറാക്കാൻ ആരംഭിച്ചു. ഇരുന്നൂറ് കർഷകരും അഞ്ച് കർഷക സംഘടനാ നേതാക്കളും പ്രതിദിനം സമരത്തിൽ പങ്കെടുക്കും. ഇവരുടെ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ പൊലീസിന് കൈമാറും. മൂൻകൂട്ടി നിശ്ചയിച്ചവർ മാത്രമാകും പരിപാടിയിൽ പങ്കെടുക്കുക. രാവിലെ 8 മണിക്ക് സിംഘുവിൽ നിന്ന് പൊലീസ് അകമ്പടിയോടെ ബസുകളിലാകും കർഷകർ ഡൽഹിയിലേക്ക് എത്തുന്നത്.