കൊച്ചി: തെരുവു നായകളുടെ വന്ധ്യംകരണത്തിനായി കുടുംബശ്രീക്ക് അനുവദിച്ച ഫണ്ട് താത്ക്കാലികമായി തടയണമെന്ന് ഉത്തരവ്. ഹൈക്കോടതിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ മൃഗസംരക്ഷണവകുപ്പിനും ചീഫ് സെക്രട്ടറിക്കും തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്കും കൈമാറി. വിഴിഞ്ഞം അടിമലത്തുറയിൽ ബ്രൂണോ എന്ന നായയെ അടിച്ചു കൊന്ന സംഭവത്തിൽ കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
നായകളെ വന്ധ്യംകരിക്കാൻ കുടുംബശ്രീക്ക് ആനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരം ഉണ്ടോയെന്ന് നേരത്തെ കോടതി ചോദിച്ചിരുന്നു. കുടുംബശ്രീ ഏറ്റെടുത്തു നടത്തുന്ന തെരുവ് നായകളുടെ വന്ധ്യംകരണ പദ്ധതി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം കേസ് വീണ്ടും പരിഗണിക്കവെയായിരുന്നു തെരുവു നായകളുടെ വന്ധ്യംകരണത്തിനായി കുടുബശ്രീയ്ക്ക് അനുവദിച്ച ഫണ്ട് താത്ക്കാലികമായി തടയണമെന്ന ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്. ഇനിയൊരു ഉത്തരവ് വരുന്നത് വരെ ഫണ്ട് കൈമാറ്റം പാടില്ലെന്നാണ് കോടതി നിർദ്ദേശം.
ആനിമൽ വെൽഫെയൽ ബോർഡിന്റെ അംഗീകാരം കുടുംബശ്രീക്ക് ഇല്ലെന്നു മൃഗസ്നേഹി സംഘടനയായ ആനിമൽ ലീഗൽ ഫോഴ്സ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്താക്കിയിരുന്നു. ഏറ്റവും വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രാഥമിക സൗകര്യങ്ങളോ പരിശീലനമോ ഇല്ലാത്തവരാണ് വന്ധ്യംകരണം നടത്തുന്നതെന്ന പരാതികൾ ഉയർന്നിരുന്നു. ഇതിനുള്ള തെളിവുകളും കോടതിയിൽ ഹാജരാക്കിയിരുന്നു. വന്ധ്യംകരണത്തിന് ശേഷം കുടൽമാല പുറത്തു ചാടി തെരുവിലൂടെ അലയുന്ന നായകളുടെ ചിത്രങ്ങളും ഒരു നായയുടെ വായിൽ കമ്പ് തിരുകി വച്ച് ശസ്ത്രക്രിയ നടത്തുന്നതിന്റെ ദൃശ്യങ്ങളുമാണ് തെളിവിനായി കോടതിയിൽ സമർപ്പിച്ചിരുന്നത്. ഭയാനകചിത്രങ്ങൾ എന്നായിരുന്നു ഈ ദൃശ്യങ്ങളെ കുറിച്ച് കേസ് പരിഗണിച്ച ജഡ്ജിമാർ പറഞ്ഞത്.

