ഇടിമിന്നലിനെ പ്രതിരോധിക്കാനായി പുതിയ മാർഗം; ലേസർ വികിരണങ്ങൾ ഉപയോഗപ്പെടുത്തിയുള്ള പരീക്ഷണവുമായി ഗവേഷകർ

ടിമിന്നലിനെ പ്രതിരോധിക്കാനായി പുതിയ മാർഗം ആവിഷ്‌ക്കരിച്ച് ഗവേഷകർ. ഇടിമിന്നലിനെതിരെ ലേസർ വികിരണങ്ങൾ ഉപയോഗപ്പെടുത്താനൊരുങ്ങുകയാണ് ജനീവ സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ. ലേസർ ഉപയോഗപ്പെടുത്തുന്ന ഭീമൻ ദണ്ഡ് ആൽപ്സ് പർവതനിരകളിലെ ഉയരമേറിയ സാന്റിസ് കൊടുമുടിയിൽ ഇവർ സ്ഥാപിക്കുകയും ചെയ്തു. നിരന്തര പരീക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കുമൊടുവിലാണ് സംഘം ഇത്തരമൊരു രീതി പരീക്ഷിക്കാൻ തീരുമാനിച്ചത്.

ഇരുപത് വർഷത്തിലേറെയായി ലേസർ ഗവേഷണങ്ങൾ നടത്തി വരുന്ന ജിയാൻ പിയറി വൂൾഫ് എന്ന ഭൗതിക ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലാണ് ഗവേഷക സംഘം ദണ്ഡ് സ്ഥാപിച്ചത്. 8,200 അടി ഉയരമുള്ള കൊടുമുടിയിൽ ഭീമൻ ദണ്ഡിനെ എത്തിക്കുന്നത് ശ്രമകരമായ ദൗത്യമായിരുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. യൂറോപ്പിൽ രൂക്ഷമായി മിന്നൽ പതിക്കുന്ന മേഖലയാണ് ആൽപ്‌സ് പർവ്വത നിരയിലെ സാന്റിസ് കൊടുമുടി. ഓരോ വർഷവും 100 മുതൽ 400 തവണ വരെ മിന്നലിനെ തുടർന്ന് ആൽപ്സിൽ സ്ഥിതി ചെയ്യുന്ന റേഡിയോ ട്രാൻസ്മിഷൻ ടവറിന്റെ പ്രവർത്തനം തടസ്സപ്പെടാറുണ്ട്. മിന്നലിനെ പ്രതിരോധിക്കാൻ ലേസർ ഉപയോഗപ്പെടുത്താമെന്ന കണ്ടെത്തൽ ഫലപ്രദമായി പരീക്ഷിക്കാനും നിരീക്ഷിക്കാനും ഏറ്റവും അനുയോജ്യമായ മേഖലയാണിതെന്നാണ് വൂൾഫ് പറയുന്നത്.

മിന്നലിനെ ഭൂമിയിൽ പതിക്കുന്നതിന് മുമ്പ് തന്നെ നിയന്ത്രിക്കാനാണ് ഗവേഷക സംഘം പദ്ധതിയിടുന്നത്. മിന്നലിൽ അതിശക്തമായ വൈദ്യുതപ്രവാഹമാണ് സൃഷ്ടിക്കപ്പെടുന്നത്. ചലനശേഷിയുള്ള ഇലക്ട്രോണുകളുടെ പ്രവാഹമാണ് ഈ വൈദ്യുതപ്രവാഹത്തിന് കാരണം. മഴ ഉണ്ടാകുന്ന സമയത്ത് ജലകണികകളുടെ ആറ്റങ്ങളിൽ നിന്ന് പ്രവഹിക്കുന്ന ഇലക്ട്രോണുകൾ വ്യത്യസ്തവും വിപരീതവുമായ ഊർജ്ജമേഖലകൾ സൃഷ്ടിക്കും. വിപരീത ചാർജ്ജുകൾ പരസ്പരം ആകർഷിക്കുന്നത് ഇലക്ടോണുകളുടെ പ്രവാഹതീവ്രത വർധിപ്പിക്കുകയും വൈദ്യുതോർജ്ജത്തിന് കാരണമാവുകയും ചെയ്യും. മിന്നൽ ഉത്പാദനത്തെ അനുകരിച്ചു കൊണ്ടാണ് ആൽപ്സിലെ ലേസർ ദണ്ഡിന്റെ പ്രവർത്തനം.

കൃത്രിമമായി ഒരു വൈദ്യുതോർജ്ജതലം സൃഷ്ടിക്കുന്നതിലൂടെ മഴമേഘങ്ങളിൽ നിന്നുള്ള ഇലക്ട്രോൺ പ്രവാഹത്തെ നിയന്ത്രിക്കാൻ കഴിയുമെന്ന് ഗവേഷകർ പറഞ്ഞു. റേഡിയോ ട്രാൻസ്മിഷൻ ടവറിന്റെ സമീപത്ത് കൂടിയാണ് ലേസർ രശ്മികൾ കടന്നുപോകുന്നത്. ഇത് 120 മീറ്റർ(400 അടി) ഉയരത്തിലേക്ക് പ്രവഹിക്കും.

പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന മിന്നൽ രക്ഷാചാലകങ്ങൾക്ക് നിശ്ചിതവും ചുരുങ്ങിയതുമായ ഇടത്തിൽ മാത്രമേ സുരക്ഷയൊരുക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ, പുതിയ സംവിധാനത്തിന് കൂടുതൽ വിസ്തൃതമായ സുരക്ഷ ഉറപ്പു നൽകാനാവുമെന്ന് വൂൾഫ് വിശദമാക്കുന്നു.

ആന്റിനയുടെ സഹായത്തോടെയാണ് ലേസർ ദണ്ഡിന്റെ പ്രവർത്തനത്തിനാവശ്യമായ ഊർജ്ജം ലഭിക്കുന്നത്. കൂട്ടിച്ചേർക്കാവുന്ന പല ഭാഗങ്ങളായാണ് ദണ്ഡ് നിർമ്മിച്ചിരിക്കുന്നത്. കേബിൾ കാറിന്റേയും ഹെലികോപ്ടറിന്റേയും സഹായത്താലാണ് ഭാഗങ്ങൾ കൊടുമുടിയിൽ എത്തിച്ചത്. മിന്നലുണ്ടാകുന്ന സമയങ്ങളിൽ മാത്രമാണ് ലേസർ പ്രവർത്തിപ്പിക്കുന്നത്. കൂടാതെ മിന്നൽ പ്രവാഹങ്ങളെ നിരീക്ഷിക്കാൻ പ്രത്യേക ക്യാമറയും സാന്റിസിൽ സജ്ജമാണ്. സെക്കൻഡിൽ 3,00,000 വരെ ഫോട്ടോകൾ ഈ ക്യാമറയ്ക്ക് പകർത്താൻ കഴിയും.

പ്രവഹിക്കുന്ന ഊർജ്ജത്തിന്റെ തീവ്രതയനുസരിച്ച് ലേസർ കിരണങ്ങൾക്ക് നിറവ്യത്യാസമുണ്ടാകും. ചുവപ്പു മുതൽ വെള്ള നിറത്തിൽ വരെ പ്രവഹിക്കുന്ന രശ്മികൾ മനോഹരമായ കാഴ്ചയുളവാക്കുമെന്നും ഗവേഷകർ പറയുന്നു. സെപ്റ്റംബർ മാസം വരെ ലേസറിന്റെ പ്രവർത്തനം പരീക്ഷണാടിസ്ഥാനത്തിൽ നിരീക്ഷിച്ച ശേഷം മാത്രമേ പൂർണമായും പ്രവർത്തനം ആരംഭിക്കുകയുള്ളൂ. ഈ സംവിധാനം വിജയിക്കുകയാണെങ്കിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മിന്നൽ മൂലം ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാൻ കഴിയുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.