യുവസംരംഭകനോട് കൈക്കൂലി ആവശ്യപ്പെട്ട സംഭവം; ഉദ്യോഗസ്ഥനെതിരെ നടപടി

തിരുവനന്തപുരം: ബേക്കറി യൂണിറ്റ് ആരംഭിക്കാനുള്ള നടപടിക്രമങ്ങൾക്കായി നഗരസഭാ അധികൃതരെ സമീപിച്ച യുവസംരംഭകനോട് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടി. ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർദ്ദേശം നൽകി. നഗരകാര്യ ഡയറക്ടർക്കാണ് മന്ത്രി നിർദ്ദേശം നൽകിയത്.

തിരുവനന്തപുരം കോർപ്പറേഷനിലെ റവന്യൂ ഇൻസ്‌പെക്ടറായിരുന്ന സുജിത് കുമാറാണ് യുവസംരംഭകനോട് കൈക്കൂലി ആവശ്യപ്പെട്ടത്. നിലവിൽ രാമനാട്ടുകര നഗരസഭയിൽ സൂപ്രണ്ടാണ് സുജിത് കുമാർ. ഈ സ്ഥാനത്ത് നിന്നും സസ്‌പെന്ഡ് ചെയ്യാനും അന്വേഷണം നടത്താനുമാണ് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. ബേക്കറി യൂണിറ്റിനു വേണ്ട കെട്ടിടത്തിന്റെ തരം മാറ്റാൻ അപേക്ഷ നൽകിയ സംരംഭകനോടാണ് സുജിത് കുമാർ കൈക്കൂലി ആവശ്യപ്പെട്ടത്. സംഭവത്തിൽ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ തിരുവനന്തപുരം കോർപ്പറേഷനിലെ മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും സംരംഭത്തിന് ലൈസൻസ് നൽകാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നടത്തി അടിയന്തിരമായി നടപടി സ്വീകരിക്കാനും നഗരകാര്യ ഡയറക്ടറെ ചുമതലപ്പെടുത്തി. അഴിമതിമുക്ത വികസിത കേരളമെന്ന സർക്കാരിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ മുന്നറിയിപ്പ് നൽകി.