സ്ത്രീധന നിരോധന നിയമം സർക്കാർ എന്തുകൊണ്ടാണ് നടപ്പാക്കാത്തത്; വിമർശനവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കാത്ത സർക്കാർ നിലപാടിനെതിരെയാണ് കോടതി വിമർശനം ഉന്നയിച്ചത്. സ്ത്രീധന നിരോധന നിയമം സർക്കാർ എന്തുകൊണ്ടാണ് നടപ്പാക്കാത്തതെന്ന് കോടതി ചോദിച്ചു. സർക്കാർ ജീവനക്കാർ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം നൽകണമെന്ന വ്യവസ്ഥയിൽ സർക്കാരിന്റെ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് പെരുമ്പാവൂർ സ്വദേശി ഡോ. ഇന്ദിര രാജു നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. ഡൗറി പ്രൊഹിബിഷൻ ഓഫീസേഴ്‌സ് നിയമം നടപ്പിലാക്കാത്ത നിലപാടിനെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു.

സ്ത്രീധനത്തിന്റെ പേരിൽ ഇരയാക്കപ്പെടുന്നവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സത്രീധന ഹാർഹിക പീഡനങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പൊതുതാത്പര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. വിവാഹ സമയത്തോ അനുബന്ധമായോ നൽകുന്ന സമ്മാനങ്ങൾ കണക്കാക്കി മാത്രമേ വിവാഹം രജിസ്റ്റർ ചെയ്യാൻ പാടുള്ളൂവെന്ന് രജിസ്ട്രാർമാർക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ പറയുന്നു.