ന്യൂഡൽഹി: അടുത്ത വർഷം മുതൽ രാജ്യത്തുടനീളം ഉദ്യോഗാർത്ഥികൾക്കായി പൊതു യോഗ്യതാ പരീക്ഷ നടത്തും. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്നാണ് ഇക്കാര്യം നടപ്പാക്കാൻ വൈകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ഐ എ എസ്) ഉദ്യോഗസ്ഥരുടെ സിവിൽ ലിസ്റ്റ് 2021 ഇ – ബുക്ക് പുറത്തിറക്കിയ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റിക്രൂട്‌മെന്റ് സുഗമമാക്കുന്നതിനാണ് പേഴ്സണൽ ആൻഡ് ട്രെയിനിംഗ് മന്ത്രാലയം പൊതു പരീക്ഷ നടപ്പാക്കുന്നതെന്നും യുവാക്കൾക്കും വിദൂര പ്രദേശങ്ങളിൽ ഉള്ളവർക്കും ഇത് ഗുണകരമാകുമെന്നുമാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
പൊതുയോഗ്യതാ പരീക്ഷ നടപ്പാക്കുന്നതിനായി നാഷണൽ റിക്രൂട്ട്‌മെന്റ് ഏജൻസി (എൻ ആർ എ) രൂപീകരിച്ചു. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് എൻആർഎയുടെ രൂപീകരണം. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ തുടങ്ങിയവയിലൂടെ നടത്തുന്ന സർക്കാർ മേഖലയിലെ നിയമനങ്ങൾക്ക് എൻ ആർ എ നടത്തുന്ന പൊതു യോഗ്യതാ പരീക്ഷയിലൂടെയായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.
കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പുതിയ പരിഷ്‌കാരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ജോലി കരസ്ഥമാക്കുന്നതിനുള്ള നൂലാമാലകൾ ലഘൂകരിച്ചതായും വിവിധ സാമൂഹിക സാമ്പത്തിക പശ്ചാത്തലമുള്ള എല്ലാ ഉദ്യോ?ഗാർത്ഥികളെയും പരിഗണിക്കുന്ന ചരിത്രപരമായ പരിഷ്‌കരണമാണിതെന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.