അപമാനം സഹിച്ച് കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ തുടരണമോയെന്ന് എം പി ജോസഫ്

തിരുവനന്തപുരം : മോഹനവാഗ്ദ്ധാനങ്ങള്‍ നല്‍കി ജോസ് കെ.മാണിയെ ഇടതുപാളയത്തില്‍ എത്തിച്ച സി പി എം നേതാക്കന്മാര്‍ കേരള കോണ്‍ഗ്രസിനെയും കെ എം മാണിയെയും അപമാനിക്കുകയാണെന്ന് കെ എം മാണിയുടെ മരുമകനും മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനുമായ എം പി ജോസഫ്. ഇത്രയും അപമാനം സഹിച്ച് കേരള കോണ്‍ഗ്രസ് ഇനിയും ഇടതുമുന്നണിയില്‍ തുടരണമോയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പില്‍ ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അപമാനം സഹിച്ച് ഇനിയും ഇടതുമുന്നണിയില്‍ തുടണമോ ?
കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന യശ്ശശരീരനായ കെ.എം മാണി അഴിമതിക്കാന്‍ ആണെന്നു കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞതോടു കൂടി സിപിമ്മിന്റെ തനിനിറം പുറത്തു വന്നിരിക്കുകയാണ്.
കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുഡിഫിലെ ഓരോ പ്രവര്‍ത്തകരും ഞെട്ടലോടെ ആണ് ഇത് കേട്ടറിഞ്ഞത്. വെറും വോട്ടുരാഷ്ട്രീയത്തിന് വേണ്ടി മോഹനവാഗ്ദാനങ്ങള്‍ നല്‍കി ശ്രീ. ജോസ് കെ.മാണിയെ ഇടതുപാളയത്തില്‍ എത്തിച്ച സിപിഎം നേതാക്കന്മാര്‍ കേരളാ കോണ്‍ഗ്രസിനെയും ശ്രീ.കെ.എം മാണിയെയും അപമാനിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ക്കു കെ.എം മണിയോടും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനോടും, പ്രത്യേകിച്ച് ശ്രീ.ജോസ് കെ മണിയോടും ഉള്ളില്‍ ഉള്ള അഭിപ്രായമായി മാത്രമേ ഇതിനെ കാണാന്‍ പറ്റൂ. എന്നുമാത്രമല്ല, ഒരു കാരണവശാലും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെയോ ശ്രീ.ജോസ് കെ മണിയെയോ കേരളത്തില്‍, പ്രത്യേകിച്ച് കോട്ടയത്ത് വളരാന്‍ ഇജങ സമ്മതിക്കുകയില്ല എന്നത് ഒരു വസ്തുതയാണ്. ഈ കഴിഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്റെ ഭാര്യ സഹോദരനായ ശ്രീ ജോസ് കെ.മാണിയെ പാലായില്‍ നിര്‍ത്തി അവര്‍ പിന്നില്‍ നിന്ന് കുത്തി.
ആയതിനാല്‍ ശ്രീ ജോസ് കെ മാണിയോട് ഒരു അപേക്ഷയെ ഉള്ളൂ. മണ്‍മറഞ്ഞിട്ടും പിതാവായ മാണിസാറിനെ വേട്ടയാടുന്ന ഇടതു മുന്നണിയുടെ കെണിയില്‍ നിന്ന് പുറത്തു വരണം. യുഡിഎഫിനൊപ്പം ചേര്‍ന്ന് മാണി സാറിന്റെ പൈതൃകം കാത്തു സൂക്ഷിക്കണം .
എന്ന് സ്‌നേഹത്തോടെ,
എം.പി ജോസഫ് ഐഎഎസ് (മുന്‍)
കേരള കോണ്‍ഗ്രസ് ഉന്നത അധികാര സമിതി അംഗം