ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: തനിക്കെതിരെയുള്ള അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പരാതി കൊടുത്ത തന്റെ മുന്‍ ഡ്രൈവര്‍ ബാങ്കില്‍് കൊടുത്ത ജോലി ദുരുപയോഗം ചെയ്ത് 19 ലക്ഷം രൂപ തിരിമറി നടത്തിയ വ്യക്തിയാണെന്നും ഫിക്‌സഡ് ഡപ്പോസിറ്റ് അടയ്ക്കാന്‍ കൊണ്ടുവന്ന പണം അവിടെ നിന്ന് അടിച്ചുമാറ്റി. ഇതേ തുടര്‍ന്ന് ബാങ്കില്‍ നിന്ന് പുറത്താക്കിയതാണെന്നും സുധാകരന്‍ ആരോപിച്ചു.

രാവും പകലും മദ്യപിക്കുന്ന ഒരാളുടെ പരാതിയിന്മേല്‍ വിജിലന്‍സ് കേസ് പാര്‍ലമെന്റ് അംഗമായ തനിക്കെതിരെ എടുക്കുമ്പോള്‍ അതിന്റെ നിയമവശങ്ങള്‍ പരിശോധിക്കാനുള്ള ബുദ്ധിയെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും സുധാകരന്‍ പറഞ്ഞു. ഒരു രൂപയുടെ എങ്കിലും സാമ്പത്തിക ക്രമക്കേടോ തെറ്റായ എന്തെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോ തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്ന് തെളിയിക്കാനായാല്‍ അന്ന് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കും. ഡി സി സിയുടെ സാമ്പത്തിക കാര്യങ്ങളില്‍ കൃത്യമായി കണക്ക് ബോധിപ്പിക്കാറുണ്ട്. സുധാകരന്‍ പറഞ്ഞു.