കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി ആറ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ച് സുപ്രിംകോടതി

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ജൂലൈ 31 നകം നടപ്പാക്കണമെന്ന് സുപ്രിംകോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദ്ദേശിച്ചു. മാത്രമല്ല, കോവിഡ് പ്രതിസന്ധി തീരുന്നത് വരെ സമൂഹ അടുക്കള വഴി ഭക്ഷണവിതരണം നടത്തണമെന്നും കുടിയേറ്റ തൊഴിലാളികള്‍ താമസിക്കുന്നിടത്ത് ഭക്ഷ്യധാന്യം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രിംകോടതി നിര്‍ദ്ദേശിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് നിര്‍ദേശം.

കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി ആറ് നിര്‍ദ്ദേശങ്ങളാണ് സുപ്രിംകോടതി മുന്നോട്ട് വച്ചിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികളുടെ വിവരശേഖരണത്തിനായി രൂപം നല്കിയ ദേശീയ പോര്‍ട്ടലില്‍ ജൂലായ് 31നകം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം, ഭക്ഷ്യധാന്യം ലഭിക്കുന്നുണ്ട് എന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കണം, സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കണം, ക്വാട്ട വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണം, കുടിയേറ്റ തൊഴിലാളികള്‍ പട്ടിണി കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.