ട്വിറ്ററിന്റെ ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥൻ രാജി വെച്ചു

ന്യൂഡൽഹി: ട്വിറ്റർ അടുത്തിടെ നിയമിച്ച ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥൻ രാജിവെച്ചു. പുതിയ ഐടി നിയമപ്രകാരം ഇടക്കാല റെസിഡൻഷ്യൽ ഗ്രീവൻസ് ഓഫീസറായി ട്വിറ്റർ നിയമിച്ച ധർമേന്ദ്ര ചാതൂറാണ് രാജിവെച്ചത്. ധർമേന്ദ്ര ചാതുറിന്റെ രാജിയുമായി ബന്ധപ്പെട്ട് ട്വിറ്റർ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ലെന്നാണ് വിവരം.

രാജ്യത്ത് പുതിയ ഐടി നിയമം പ്രാബല്യത്തിൽ വന്നത് മെയ് 25 മുതലാണ്. ഉപഭോക്താക്കളിൽ നിന്നോ മറ്റോ ലഭിക്കുന്ന പരാതികൾ പരിഹരിക്കുന്നതിന് ഒരു സംവിധാനം വേണമെന്ന് സാമൂഹിക മാദ്ധ്യമ പ്ലാറ്റ്‌ഫോമുകളെ നിർബന്ധിക്കുന്നതാണ് പുതിയ ഐടി നിയമം. രാജ്യത്ത് പ്രാബല്യത്തിൽ വന്ന പുതിയ ഐടി നിയമപ്രകാരം 50 ലക്ഷത്തിലധികം ഉപയോക്തൃ അടിത്തറയുള്ള എല്ലാ സുപ്രധാന സാമൂഹിക കമ്പനികളും അത്തരം പരാതികൾ കൈകാര്യം ചെയ്യുന്നതിന് ഉദ്യോഗസ്ഥരുടെ പേരും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും പങ്കിടുന്നതിന് ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കണമെന്നായിരുന്നു പുതിയ നിയമത്തിൽ നിർദ്ദേശിച്ചിരുന്നത്. ഇത്തരം ഉദ്യോഗസ്ഥർ ഇന്ത്യയിൽ താമസിക്കുന്നവരാകണമെന്നും പുതിയ നിയമത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നു.

പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ ചീഫ് കംപ്ലയിൻസ് ഓഫീസർ, നോഡൽ കോൺടാക്റ്റ് ഓഫീസർ, റസിഡന്റ് ഗ്രീവൻസ് ഓഫീസർ എന്നിവരെ നിയമിക്കാൻ കമ്പനികൾ നിർബന്ധിതരായി. ഇതിന്റെ ഭാഗമായാണ് ട്വിറ്റർ ധർമേന്ദ്ര ചാതുറിനെ ഇടക്കാല റെസിഡൻഷ്യൽ ഗ്രീവൻസ് ഓഫീസറായി നിയമിച്ചത്. ധർമേന്ദ്ര ചാതുറിന്റെ യുഎസിലെ മേൽവിലാസമാണ് ട്വിറ്റർ നൽകിയിരുന്നത്. തുടർന്ന് കേന്ദ്രത്തിന്റെ പുതിയ ഐ.ടി. ചട്ടം പാലിക്കാൻ തയ്യാറാവാത്തതിനാൽ ട്വിറ്ററിന് നിയമപരമായ പരിരക്ഷ നഷ്ടമായിരുന്നു. നിയമവിരുദ്ധമായ ഉള്ളടക്കം ആരെങ്കിലും പോസ്റ്റ് ചെയ്താൽ ട്വിറ്ററിനെതിരെ ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം നടപടി സ്വീകരിക്കാം.