ആദിവാസി മേഖലകളിലേക്ക് കംപ്യൂട്ടറും ലാപ്‌ടോപ്പും എത്തിക്കാൻ തീരുമാനം; ഉത്തരവ് പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കാനായി ആദിവാസി മേഖലകളിലേക്ക് കംപ്യൂട്ടറും ലാപ്‌ടോപ്പും എത്തിക്കും. സ്‌കൂളുകളിലുള്ള ഒരു ലക്ഷം കംപ്യൂട്ടറുകൾ തിരിച്ചെടുത്ത് നൽകാനാണ് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഹൈടെക് പദ്ധതി പ്രകാരം നൽകിയ കംപ്യൂട്ടറുകളാണ് ആദിവാസി മേഖലയിൽ വിതരണം ചെയ്യുന്നത്. ആദിവാസി മേഖലകളിലുള്ള വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠന സൗകര്യം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്താനായാണ് സർക്കാരിന്റെ നടപടി.

കോവിഡ് വൈറസ് വ്യാപനത്തോടെ സംസ്ഥാനത്ത് ഓൺലൈൻ വിദ്യാഭ്യാസമാണ് നടക്കുന്നത്. എന്നാൽ ആദിവാസി മേഖലകളിലെ കുട്ടികൾക്ക് ഇതിനുള്ള സൗകര്യം ലഭിക്കുന്നില്ലെന്ന വസ്തുത പലപ്പോഴും വാർത്തകളിൽ നിറഞ്ഞിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് സർക്കാർ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിച്ചത്.

പൊതുഇടങ്ങളിലായിരിക്കും കംപ്യൂട്ടർ സ്ഥാപിക്കുകയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഡിജിറ്റൽ സൗകര്യത്തിന്റെ അഭാവം മൂലം ആദിവാസി ഊരുകളിൽ പല കുട്ടികളും പഠനം ഉപേക്ഷിച്ച നിലയിലാണ്.