മരങ്ങളുടെ സംരക്ഷണത്തിനായി ട്രീ സർജൻ: പദ്ധതിയ്ക്ക് തുടക്കം കുറിച്ച് മുംബൈ

മുംബൈ: നഗരത്തിലെ മരങ്ങളുടെ സംരക്ഷണത്തിനായി ട്രീ സർജനെ നിയമിച്ച് മുംബൈ. നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ റോഡരികിലും മറ്റുമായി വളർന്നു നിൽക്കുന്ന വർഷങ്ങൾ പഴക്കമുള്ള മരങ്ങളുടെ സംരക്ഷിക്കുന്നതിനും അവയുടെ മൂല്യനിർണയം നടത്തുന്നതിനുമാണ് ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ട്രീ സർജന്മാരെ നിയമിച്ചത്. ആർബോറിസ്റ്റ് അല്ലെങ്കിൽ ആർബോരികൾച്ചറിസ്റ്റ് എന്നീ പേരുകളിലാണ് ട്രീസർജന്മാർ അറിയപ്പെടുക.

അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ മരങ്ങളുടെ ശിഖരങ്ങളും മറ്റും വെട്ടിമാറ്റുന്നതിന് നേതൃത്വം നൽകുക, മരങ്ങളെ പരിപാലിക്കുക, മരങ്ങളെ കുറിച്ച് പഠിക്കുക എന്നിവയാണ് ട്രീ സർജന്മാരുടെ ചുമതല. പദ്ധതിയുടെ ഭാഗമായി ബിഎംസിയുടെ കീഴിലുള്ള ഡി വാർഡിൽ ആർബോറിസ്റ്റായ വൈഭവ് രാജെയെ നിയമിച്ചു. ഇതിന്റെ ഫലപ്രാപ്തി അനുസരിച്ചായിരിക്കും മുംബൈ നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പദ്ധതി വ്യാപിപിക്കുക. മുംബൈ നഗരത്തിലെ പ്രധാന സ്ഥലങ്ങളായ മലബാർ ഹിൽ, ടാർഡിയോ, പെഡ്ഡാർ റോഡ് എന്നിവ ഉൾപ്പെട്ടതാണ് ഡി വാർഡ്.

പ്രദേശത്തുള്ള 100 മുതൽ 150 മരങ്ങളെ അവയുടെ അപകട സാധ്യത ഒഴിവാക്കി എങ്ങനെ സംരക്ഷിക്കാം എന്നതിനെ കുറിച്ച് പഠനം നടത്തുമെന്ന് ആർബോറിസ്റ്റ് വൈഭവ് രാജെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. വെള്ളപ്പൊക്കം, കനത്ത മഴ, കാറ്റ് എന്നിവയെല്ലാം മരങ്ങൾ കടപുഴകി വീഴുന്നതിനും ശിഖരങ്ങൾ ഒടിയുന്നതിനുമൊക്കെ കാരണമാകാറുണ്ട്. ഫംഗൽ ഇൻഫെക്ഷൻ, വേരുകൾ ഇളകുന്നതുമെല്ലാം മരങ്ങൾ പെട്ടെന്ന് നശിക്കാൻ കാരണമാകുന്നുണ്ട്. ഇത് പുറമെ നിന്നും നോക്കിയാൽ മാത്രം മനസിലാകില്ല.

മരം വീണ് അപകടം ഉണ്ടാകുന്നത് മുൻകൂട്ടി മനസ്സിലാക്കാനും അത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനും പഠനത്തിലൂടെ സാധിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. മരങ്ങളുടെ ഭൗതികമായ പ്രത്യേകതകൾ രേഖപ്പെടുത്തുകയും പിന്നീട് മരത്തിന്റെ ഘടനാപരമായ പ്രശ്‌നങ്ങൾ, ദ്രവിച്ച ഭാഗങ്ങൾ, മരങ്ങൾക്ക് എന്തെങ്കിലും രോഗം സംഭവിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം പഠനം നടത്തുകയും ചെയ്യും. മരം നിൽക്കുന്ന പ്രദേശത്തെക്കുറിച്ചും അവിടുത്തെ മണ്ണിന്റെ സ്വഭാവം, മരത്തിന്റെ വേരുകൾ എന്നിവയെ കുറിച്ചും പഠനം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.