ആഗസ്റ്റ് അഞ്ച് മുതല്‍ നിയന്ത്രിത മത്സ്യബന്ധനം

fishing

തിരുവനന്തപുരം : ആഗസ്റ്റ് അഞ്ച് മുതല്‍ മത്സ്യബന്ധനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചായിരിക്കും മത്സ്യബന്ധനം അനുവദിക്കുക. ബോട്ടിന്റെ രജിസ്‌ട്രേഷന്‍ നമ്പരിന്റെ അടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. കണ്ടൈയ്ന്‍മെന്റ് സോണിലും മത്സ്യബന്ധനം നടത്താം. പക്ഷെ, അങ്ങനെ ലഭിക്കുന്ന മത്സ്യം അതാത് സോണില്‍ തന്നെ വിറ്റ് തീര്‍ക്കണം. കണ്ടെയിന്‍മെന്റ് സോണില്‍നിന്ന് മത്സ്യവില്‍പനയ്ക്കായി പുറത്തേക്ക് പോകാന്‍ പാടില്ല. അധികമുള്ള മത്സ്യം സഹകരണ സംഘങ്ങള്‍ മുഖേന മാര്‍ക്കറ്റില്‍ എത്തിക്കും. മത്സ്യബന്ധനത്തിന് പുറപ്പെടുന്ന സ്ഥലത്ത് തന്നെ തിരിച്ചുമെത്തണം. മത്സ്യലേലം ഒഴിവാക്കണം. പ്രാദേശികമായി രൂപീകരിക്കുന്ന ജനകീയ കമ്മിറ്റികളായിരിക്കും മത്സ്യത്തിന്റെ വില നിശ്ചയിക്കുന്നതും മത്സ്യബന്ധന പ്രവര്‍ത്തനങ്ങളും വിപണനവും നിയന്ത്രിക്കുന്നതുമെന്നും മുഖ്യമന്ത്രി അറിയിച്ചു.