ആരോഗ്യ പ്രവർത്തകര്‍ക്ക് വാക്‌സിൻ നൽകുന്നത് വേഗത്തിലാക്കണം; സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

ന്യൂഡൽഹി: ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും വാക്സിന്റെ രണ്ടാംഡോസ് നൽകുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് കേന്ദ്രം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയത്. ഈ വിഭാഗത്തിൽ കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് എടുത്തവർ കുറവാണെന്ന കാര്യം ആശങ്ക ഉയർത്തുന്നതാണെന്ന് ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി. കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കോവിഡ് വ്യാപനത്തെ കാര്യക്ഷമമായി പ്രതിരോധിക്കുന്നതിനും വാക്സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ആരോഗ്യ പ്രവർത്തകർക്കിടയിൽ വാക്സിനേഷൻ പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്. അവർ സുരക്ഷിതരായിരിക്കണം. വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നവർ അടക്കമുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഇക്കാര്യം പ്രധാനപ്പെട്ടതാണെന്ന് രാജേഷ് ഭൂഷൺ പറഞ്ഞു. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സ്വകാര്യ മേഖലയുടെ പങ്കാളിത്തം കോവിഡ് വാക്സിനേഷനിൽ വേണ്ടത്രയില്ല. പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്സിന്റെ 25 ശതമാനവും സ്വകാര്യ മേഖലയ്ക്ക് വാങ്ങാൻ കഴിയും. വാക്സിനേഷൻ വേഗത്തിലാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് സ്വകാര്യ മേഖലയും പിന്തുണ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിൽ വാക്സിൻ കുത്തിവെപ്പിന്റെ കാര്യത്തിൽ സ്വകാര്യ ആശുപത്രികളുടെ സാന്നിധ്യം കുറവാണ്. കോവിൻ പ്ലാറ്റ്ഫോമിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും യോഗത്തിൽ അദ്ദേഹം സംസ്ഥാനങ്ങളോട് വിശദീകരിച്ചു. വാക്സിൻ കുത്തിവെപ്പ് എടുക്കുന്നവരുടെ പേര്, ജനിച്ച വർഷം, ലിംഗം, തിരിച്ചറിയൽ കാർഡ് നമ്പർ എന്നിവയിൽ തിരുത്തലുകൾ വരുത്താൻ അവസരമുണ്ട്. മേൽപ്പറഞ്ഞ വിവരങ്ങളിൽ രണ്ടെണ്ണം മാത്രമെ ഒരാൾക്ക് തിരുത്താൻ കഴിയൂ. ഒറ്റത്തവണ മാത്രമെ തിരുത്തൽ അനുവദിക്കൂവെന്നും കേന്ദ്രം അറിയിച്ചു. ഒരു തവണ തിരുത്തൽ നടത്തിയാൽ പഴയ സർട്ടിഫിക്കറ്റ് ഡിലീറ്റ് ചെയ്യപ്പെടും. പിന്നീട് ഇത് തിരിച്ചെടുക്കാനാവില്ല.