കെഎസ്ആർടിസിയിലെ നൂറു കോടിയുടെ സാമ്പത്തിക ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സാമ്പത്തിക ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. വിജിലൻസ് ദക്ഷിണമേഖല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.

കെ എസ് ആർ ടി സിയിൽ 100.75 രൂപയുടെ ക്രമക്കേട് നടന്ന സംഭവത്തിൽ അന്വേഷണം നടത്താൻ കഴിഞ്ഞ ദിവസമാണ് സർക്കാർ അനുമതി നൽകിയത്. ഗതാഗതമന്ത്രി ആന്റണി രാജു നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് അനുമതി നൽകിയത്.

ഗുരുതര ക്രമക്കേട് ആണ് കെഎസ്ആർടിസിയിൽ കണ്ടെത്തിയിരിക്കുന്നത്. ഫണ്ട് തല മാനേജ്‌മെന്റിലെ ക്രമക്കേട് 2010 മുതൽ നടക്കുന്നതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. അക്കൗണ്ട് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും പിഴവ് സംഭവിച്ചതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഇത് പരിശോധിച്ച ശേഷമാണ് ഗതാഗതമന്ത്രി മുഖ്യമന്ത്രിക്ക് വിജിലൻസ് അന്വേഷണം നിർത്തണമെന്നാവശ്യപ്പെട്ട് ശുപാർശ നൽകിയത്. സാമ്പത്തിക വിനിയോഗം സംബന്ധിച്ച് വ്യക്തമായ രേഖകൾ സൂക്ഷിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഇക്കഴിഞ്ഞ ജനുവരി 16 ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ എംടി ബിജുപ്രഭാകർ ആണ് കെഎസ്ആർടിസിയുടെ 100 കോടി രൂപ കാണാനില്ലെന്ന വിവരം വെളിപ്പെടുത്തിയത്. ഇടപാടുകൾ നടന്ന ഫയലുകൾ കാണാനില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.