ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഏറ്റെടുക്കാൻ സർക്കാർ

തിരുവനന്തപുരം: ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചു. ജൂൺ 30 നകം കമ്പനി ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കമ്പനിയുടെ പുനരുജ്ജീവനത്തിനായുള്ള ഏറെ നാളത്തെ കാത്തിരിപ്പാണ് ഇതോടെ സഫലമാകുന്നത്.

കോട്ടയം വെള്ളൂരിൽ സംസ്ഥാന സർക്കാർ നൽകിയ 700 ഏക്കറിലാണ് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത്. പ്രവർത്തനം നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി രണ്ട് വർഷം മുൻപാണ് ഉത്പാദന പ്ലാന്റ് അടച്ചുപൂട്ടിയത്. യൂണിറ്റ് സ്വകാര്യവത്കരിക്കാനുള്ള പദ്ധതികൾ കേന്ദ്രസർക്കാർ ആരംഭിച്ചതോടെയാണ് കമ്പനി ഏറ്റെടുക്കാനുള്ള ശ്രമങ്ങൾക്ക് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചത്. വ്യവസായ വകുപ്പ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് നയിക്കുന്ന ഏഴംഗ സമിതി ഉടൻ തന്നെ വ്യാവസായിക യൂണിറ്റ് സന്ദർശിച്ച് പ്രവർത്തന പദ്ധതി തയ്യാറാക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

എച്ച് എൻ എൽ കമ്പനി വീണ്ടും തുറക്കുന്നതിനു പുറമേ, ഭൂമി വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ പദ്ധതി തയ്യാറാക്കാൻ കിൻഫ്രയ്ക്ക് നിർദ്ദേശം നൽകിയതായി വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി. എച്ച് എൻ എല്ലിന്റെ നിയന്ത്രണത്തിനായി ഡയറക്ടർ ബോർഡ് പുന:സംഘടിപ്പിച്ചു. ജൂലൈ ആദ്യം ഡയറക്ടർ ബോർഡ് യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.