പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ട് ബജറ്റില്‍ ബാലകൃഷ്ണപിള്ളയ്ക്കും ഗൗരിയമ്മയ്ക്കും സ്മാരകപ്രഖ്യാപനം

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധികള്‍ക്കിടെ അന്തരിച്ച പ്രമുഖ നേതാക്കളായ കെ ആര്‍ ഗൗരിയമ്മയ്ക്കും ആര്‍ ബാലകൃഷ്ണപിളളയ്ക്കും സ്മാരകം നിര്‍മിക്കാന്‍ രണ്ട് കോടി രൂപ വീതം സര്‍ക്കാര്‍ നീക്കിവയ്ക്കുന്നത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും. ബാലകൃഷ്ണപിളളയ്ക്ക് കൊട്ടാരക്കരയിലാണ് സ്മാരകം ഉയരുക. ഗൗരിയമ്മയുടെ സ്മാരകം എവിടെ ഉയരുമെന്ന് ബഡ്ജറ്റില്‍ പരാമര്‍ശമുണ്ടായില്ല. സ്മാരകനിര്‍മാണത്തിലൂടെ മന്ത്രിസ്ഥാനം നല്‍കാതെ ആദ്യ ടേമില്‍ നിന്ന് മാറ്റിനിര്‍ത്തിയ ഗണേഷിനെ അനുനയിപ്പിക്കുക എന്ന തന്ത്രവും ഇതിനു പിന്നിലുണ്ട്. ജെ എസ് എസ് നേതാവായ ഗൗരിയമ്മയ്ക്ക് സ്മാരകം കൂടി അനുവദിക്കുക വഴി സി പി എമ്മും ഗൗരിയമ്മയും തമ്മിലുളള ഇഴയടുപ്പം രാഷ്ട്രീയ കേരളത്തിന് ബോദ്ധ്യപ്പെടുത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ ബജറ്റില്‍ മുന്‍ ധനമന്ത്രി കെ എം മാണിക്ക് സ്മാരക മന്ദിരം നിര്‍മ്മിക്കുന്നതിന് അദ്ദേഹത്തിന്റെ പേരിലുളള ഫൗണ്ടേഷന് അഞ്ച് കോടി രൂപ നല്‍കാനുളള ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ പ്രഖ്യാപനം അന്ന് ഏറെ ചര്‍ച്ചയായിരുന്നു.