ലക്ഷ്യത്തിലെത്താന്‍ ഉറപ്പിച്ച് കേരളത്തിലെ എം.പിമാര്‍, ലക്ഷദ്വീപിലേക്കുള്ള യാത്രാനുമതിക്കായി കത്ത് നല്‍കി

ദില്ലി: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങളില്‍ രാജ്യമെമ്പാടും പ്രതിഷേധങ്ങളുയരുമ്പോള്‍ ദ്വീപിലേക്ക് യാത്രാനുമതി നല്‍കണമെന്ന ആവശ്യവുമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കും കവരത്തി അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനും കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കത്ത് നല്‍കി. ഇടതുപക്ഷ എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടന്‍, എം. വി. ശ്രേയാംസ് കുമാര്‍, ഡോ. വി. ശിവദാസന്‍, കെ. സോമപ്രസാദ്, എ. എം. ആരിഫ്, ജോണ്‍ ബ്രിട്ടാസ് എന്നിവരാണ് ലക്ഷദ്വീപ് സന്ദര്‍ശിക്കുന്നതിനായി അനുമതി തേടിയത്.

അനുമതി നല്‍കിയില്ലെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും എം.പിമാര്‍ അറിയിച്ചിട്ടുണ്ട്. ലക്ഷദ്വീപിലെ പുതിയ നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം കേരള നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയതിനു പിന്നാലെയാണ് എംപിമാരുടെ നീക്കവും ഉണ്ടായിരിക്കുന്നത്.അതേസമയം, ലക്ഷദ്വീപില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച കോര്‍ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയില്‍ ചേരും.

അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ നടപടികള്‍ തടയുന്നതിന് സേവ് ലക്ഷദ്വീപ് ഫോറം എന്ന് പേരിട്ട ആറംഗ കമ്മിറ്റിയാണ് ചേരുന്നത്. ലക്ഷദ്വീപ് ചീഫ് കൗണ്‍സിലറും എംപിയും നിയമവിദഗ്ധരും യോഗത്തില്‍ പങ്കെടുക്കും. ലക്ഷദ്വീപിലെ ജനതാത്പര്യം പരിഗണിക്കുമെന്ന കേന്ദ്രമന്ത്രി അമിത്ഷായുടെ പ്രസ്താവന വിശ്വാസത്തിലെടുക്കണോയെന്ന് യോഗം ചര്‍ച്ച ചെയ്യും. അഡ്മിനിസ്‌ട്രേഷനെതിരായ നിയമപോരാട്ടങ്ങള്‍ എങ്ങനെ വേണമെന്നും കോര്‍കമ്മിറ്റിയില്‍ ധാരണയാകും.