കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസ് : ബിജെപിയുടെ പ്രമുഖ നേതാവിനെ ചോദ്യം ചെയ്യും

bjp

തൃശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ പ്രതികളായ രഞ്ജിത്ത്, ദീപക് എന്നിവര്‍ തിരഞ്ഞെടുപ്പിന് ശേഷം തൃശൂര്‍ ബി ജെ പി ഓഫീസിലെത്തിയെന്ന് പൊലീസ് കണ്ടെത്തല്‍. സംഭവത്തില്‍ വ്യക്തത വരുത്താനായി ബി ജെ പി ഓഫീസിലെ സി സി ടി വി ക്യാമറയും പൊലീസ് പരിശോധിക്കും. ബി ജെ പിയുടെ സംസ്ഥാനത്തെ ഒരു സുപ്രധാന നേതാവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ, നഷ്ടമായ പണം കണ്ടെത്താന്‍ ബി ജെ പി നേതാക്കള്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കുന്നംകുളത്തെ ബി ജെ പി സ്ഥാനാര്‍ത്ഥിയായിരുന്ന ബി ജെ പി ജില്ലാ അദ്ധ്യക്ഷന്‍ കെ കെ അനീഷ് കുമാര്‍ ധര്‍മ്മരാജനടക്കമുള്ളവര്‍ പണവുമായി എത്തിയ ഏപ്രില്‍ രണ്ടിന് തൃശൂര്‍ നഗരത്തിലുണ്ടായിരുന്നു.ധര്‍മ്മരാജനും സംഘവും അനീഷ് കുമാറും ഒരേ ടവര്‍ ലൊക്കേഷനില്‍ മൂന്നര മണിക്കൂറോളം ഉണ്ടായിരുന്നു.