ഭൂട്ടാനിൽ ചൈന ഗ്രാമം സ്ഥാപിച്ചെന്ന് റിപ്പോര്‍ട്ട്;കയ്യേറ്റം നടന്നത് 12 കിലോമീറ്റര്‍ ഉള്ളിലായി,ലക്ഷ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്

ബെയ്ജിങ്: ഇന്ത്യയുടെ അയൽരാജ്യമായ ഭൂട്ടാൻ്റെ അതിര്‍ത്തിയിൽ നിന്ന് എട്ടു കിലോമീറ്ററോളം ഉള്ളിലേയ്ക്ക് കയറി ചൈന ഒരു ഗ്രാമം തന്നെ നിര്‍മിച്ചെന്നും ഇവിടെ സൈനിക പോസ്റ്റ് അടക്കം സ്ഥാപിച്ചതായി ഫോറിൻ പോളിസി ജേണലിലെ പുതിയ റിപ്പോര്‍ട്ട്.ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി സംബന്ധിച്ച് വലിയ തര്‍ക്കവും നിലനിൽക്കുന്നുണ്ട്. എന്നാൽ അടുത്ത കാലത്തായി ഭൂട്ടാൻ്റെ നിയന്ത്രണത്തിലുള്ള അതിര്‍ത്തിപ്രദേശങ്ങളിൽ ചൈന വൻതോതിൽ കയ്യേറ്റം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുൻകാലങ്ങളിൽ ചൈന നടത്തിയിരുന്നതിനെക്കാള്‍ പ്രകോപനപരമായ നീക്കങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഏപ്രിൽ മാസത്തിൽ ജനവാസമില്ലാത്ത യൂനാൻ പ്രവിശ്യയിലെ തെക്കൻ ഭാഗങ്ങള്‍ സന്ദര്‍ശിക്കാൻ ചൈന അന്താരാഷ്ട്ര സംഘത്തെ ക്ഷണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തു വരുന്നത്. സമാനമായ രീതിയിൽ അരുണാചൽ പ്രദേശ് അടക്കമുള്ള കേന്ദ്രങ്ങളിലും ജനവാസമില്ലാത്ത മേഖലകളിൽ ചൈന കയ്യേറ്റം നടത്തുന്നതായി മുൻപ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യൻ നിയന്ത്രണത്തിലുള്ള ലഡാഖ് മേഖലയിലും ചൈനയുടെ പ്രകോപനപരമായ നീക്കങ്ങള്‍ മുൻപ് വലിയ വിവാദമായിരുന്നു.ഹിമാലയൻ രാജ്യമായ ഭൂട്ടാൻ ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്.

എട്ടു ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ഭൂട്ടാനും ചൈനയും തമ്മിൽ മികച്ച നയതന്ത്രബന്ധമില്ല. ഒരു വൈദ്യുതി പ്ലാൻ്റും വെയര്‍ഹൗസും ഉള്‍പ്പെടെയുള്ള നിര്‍മാണങ്ങള്‍ ചൈന ഇവിടെ നടത്തിയതായാണ് ഓസ്ട്രേലിയൻ മാധ്യമത്തിൻ്റെ റിപ്പോ്ര്‍ട്ട്.നിലവിൽ ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റൻ മേഖലയുമായി സാംസ്കാരികമായി ഭൂട്ടാന് ഏറെ അടുപ്പമുണ്ട്. എന്നാൽ ചൈനയുമായുള്ള മോശം നയതന്ത്രബന്ധം മൂലം ചൈനീസ് എംബസി പോലും ഭൂട്ടാനിലില്ല. ഇരുരാജ്യങ്ങളും തമ്മിൽ 470 കിലോമീറ്ററോളം അതിര്‍ത്തി പങ്കിടുന്നുണ്ട്.

ചില കണക്കുകള്‍ പ്രകാരം ഭൂട്ടാൻ നിയന്ത്രണത്തിലുള്ള 12 ശതമാനത്തോളം സ്ഥലം ചൈനയുടെ കൈയ്യിലാണെന്നാണ് എഎൻഐ റിപ്പോര്‍ട്ട്.അതേസമയം, ചൈനയുടെ നീക്കങ്ങളിൽ പ്രതിഷേധമുണ്ടെങ്കിലും സൈനികമായി ദുര്‍ബലമായ ഭൂട്ടാന് ചൈനയോടു പിടിച്ചു നിൽക്കാൻ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. അരുണാചൽ പ്രദേശ് അതിര്‍ത്തികളിൽ അടക്കം ചൈന നടത്തുന്ന നീക്കങ്ങള്‍ കൂടി ചേര്‍ത്തു വായിച്ചാൽ ചൈനയുടെ യഥാര്‍ഥ ലക്ഷ്യം ഇന്ത്യയാണെന്നാണ് മനസ്സിലാക്കുന്നതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.