സുന്ദര്‍ലാല്‍ ബഹുഗുണ കൊവിഡ് ബാധിച്ച് അന്തരിച്ചു

ഡെറാഡൂണ്‍: ലോകപ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും വനനശീകരണത്തിനെതിരായ ചിപ്‌കോ പ്രസ്ഥാനത്തിന്റെ അമരക്കാരനുമായ സുന്ദര്‍ലാല്‍ ബഹുഗുണ കൊവിഡ് ബാധിച്ച് അന്തരിച്ചു. 94 വയസായിരുന്നു.കൊവിഡ് പോസിറ്റീവായ ബഹുഗുണ, പത്തുദിവസമായി ഋഷികേശ് എയിംസില്‍ തീവ്രപരിചരണത്തിലായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന് 2009ല്‍ സുന്ദര്‍ലാല്‍ ബഹുഗുണയെ രാജ്യം പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.ചിപ്‌കോ പ്രസ്ഥാനത്തിന് (ചിപ്‌കോ ആന്ദോളന്‍) നേതൃത്വം നല്‍കി. വനങ്ങള്‍ സംരക്ഷിക്കാന്‍ സ്ത്രീകളെ കൂട്ടമായി അണിനിരത്തിയായിരുന്നു സമരം.1927 ജനുവരി 9ന് ഉത്തരാഖണ്ഡിലെ തെഹ്രിക്കടുത്ത മറോദ ഗ്രാമത്തില്‍ ജനിച്ച അദ്ദേഹം തൊട്ടുകൂടായ്മയ്‌ക്കെതിരെ പോരാടി. പിന്നീട് സ്ത്രീകളെ സംഘടിപ്പിച്ച് മദ്യവിരുദ്ധ സമരങ്ങള്‍ സംഘടിപ്പിച്ചു. ഗാന്ധിയന്‍ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി. ചിപ്‌കോ പ്രസ്ഥാനത്തിന്റെ ഭാഗമായി രാജ്യത്തുടനീളം വനനശീകരണം, വലിയ അണക്കെട്ടുകള്‍, ഖനനം തുടങ്ങിയ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു.1981ല്‍ രാജ്യം പദ്മശ്രീ നല്‍കിയെങ്കിലും നിരസിച്ചിരുന്നു.വിമല ബഹുഗുണയാണ് ഭാര്യ.മൂന്നു മക്കളുണ്ട്.