അഞ്ച് വര്‍ഷം കൊണ്ട് 20000 കോടിയുടെ റോഡുകളും പാലങ്ങളും പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

riyaz

തിരുവനന്തപുരം: അഞ്ച് വര്‍ഷം 20000 കോടിയുടെ റോഡുകള്‍ക്കും പാലങ്ങള്‍ക്കും പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ആലോചിച്ചിട്ടുണ്ടെന്നും, ചിലയിടത്ത് ഭൂമിയേറ്റെടുക്കല്‍ പ്രശ്‌നങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഒരു മാധ്യമം സംഘടിപ്പിച്ച പ്രത്യേക ഫോണ്‍ ഇന്‍ പരിപാടിയില്‍ മുന്‍മന്ത്രി എംകെ മുനീറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ചില റോഡുകള്‍ അടിയന്തിര പ്രാധാന്യത്തോടെ നന്നാക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്നലെ ഓണ്‍ലൈന്‍ വഴി സംസ്ഥാനത്തെ 71 ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. മഴക്കാല പൂര്‍വ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങി. രണ്ട് വര്‍ഷം മുന്‍പത്തെ പ്രളയത്തില്‍ റോഡുകള്‍ തകര്‍ന്ന സ്ഥലങ്ങളില്‍ മുന്‍കരുതല്‍ നടപടി ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.കൊവിഡ് മൂലം ടൂറിസം മേഖലയില്‍ ആളുകള്‍ക്ക് വലിയ പ്രയാസമാണുണ്ടാതെന്ന് മെഡിക്കല്‍ ടൂറിസവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെ അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് – പേരൂര്‍ക്കട റോഡ്, കണ്ണൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്ക്, അട്ടപ്പാടി-മണ്ണാര്‍ക്കാട് റോഡ്, പുനലൂര്‍-മൂവാറ്റുപുഴ റോഡിന്റെ ശോചനീയാവസ്ഥ തുടങ്ങി നിരവധി ഇടങ്ങളിലെ പ്രയാസങ്ങള്‍ പരിഹരിക്കണമെന്ന് മന്ത്രിക്ക് മുന്നില്‍ അപേക്ഷയെത്തി. ഇതെല്ലാം എത്രയും വേഗം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.