സര്‍ക്കാര്‍ ആശുപത്രികളിലെ പനി വാര്‍ഡുകള്‍ കോവിഡ് ക്ലിനിക്കുകള്‍

covid

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ പനി വാര്‍ഡുകള്‍ കോവിഡ് ക്ലിനിക്കുകള്‍ ആക്കും. സ്വകാര്യ ആശുപത്രികളിലും കോവിഡ് ഒപി ആരംഭിക്കാനും നിര്‍ദ്ദേശം. ഈ മാസം 31 വരെ കോവിഡ് ചികിത്സയില്‍ ശ്രദ്ധകേന്ദ്രീകരിക്കണം. അടിയന്തര ചികിത്സ വേണ്ട രോഗികള്‍ക്ക് മാത്രമായി കോവിഡ് ഇതര ചികിത്സ പരിമിതപ്പെടുത്തും. താലൂക്ക് ആശുപത്രികളില്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ കിടക്കകള്‍ സജ്ജമാക്കും. കിടപ്പുരോഗികള്‍ക്ക് വീടുകളില്‍ ഓക്‌സിജന്‍ കോണ്‍സെന്ററേറ്ററുകള്‍ സജ്ജമാക്കണം.കോവിഡ് ഓക്‌സിജന്‍ കിടക്കകളും, ഐസിയു വും കുറഞ്ഞത് 50 ശതമാനമായി വര്‍ദ്ധിപ്പിക്കാനും നിര്‍ദ്ദേശം നല്‍കണം.പിപിഇ കിറ്റുകള്‍ക്ക് പകരം ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഗൗണ്‍, ഗ്ലൗസ്, എന്‍95 മാസ്‌ക്, ഫേസ് ഷീല്‍ എന്നിവ ധരിച്ചുള്ള ചികിത്സയ്ക്ക് സാധ്യത ആശുപത്രികള്‍ പരിശോധിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. എല്ലാ താലൂക്ക് ആശുപത്രികളുമായി ബന്ധപ്പെടുത്തി സിഎസ്എല്‍ടിസികള്‍ തുടങ്ങും.അതേസമയം തിരുവനന്തപുരം ജില്ലയില്‍് സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമാരെ നിയമിച്ചതായി കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചിരുന്നു. സ്വകാര്യ ആശുപത്രികളിലെ ആകെ കിടക്കകളുടെ 50 ശതമാനം കോവിഡ് ചികിത്സയ്ക്കു നീക്കിവയ്ക്കണമെന്നു ജില്ലാ കലക്ടര്‍ നേരത്തേ ഉത്തരവിട്ടിരുന്നു.ഓരോ ആശുപത്രികളിലും ലഭ്യമാകുന്ന കിടക്കകളുടെ എണ്ണം ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ട് യൂണിറ്റുവഴി പൊതുജനങ്ങള്‍ക്കു ലഭ്യമാക്കേണ്ട ഉത്തരവാദിത്തവും ഇവര്‍ക്കായിരിക്കും.