വാക്‌സിന്‍ ക്ഷാമം : ഭീഷണി ഫോണ്‍കോളുകള്‍ നിരന്തരമുണ്ടാകുന്നുവെന്ന് അദാര്‍ പൂനവാല

ലണ്ടന്‍: വാക്്‌സിന്‍ ക്ഷാമം രൂക്ഷമായതോടെ ഇന്ത്യയിലെ പ്രബലരായ പല ആളുകളില്‍ നിന്നും ഭീഷണി ഫോണ്‍കോളുകള്‍ നിരന്തരമുണ്ടാകുന്നുവെന്ന് പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല. വാക്‌സീന്‍ ക്ഷാമം രൂക്ഷമായിരിക്കെ കോവിഷീല്‍ഡിന്റെ ഉല്‍പാദനം വിദേശരാജ്യങ്ങളില്‍ കൂടി തുടങ്ങുന്നതു പരിഗണിച്ചു വരികയാണെന്നും വാക്‌സീന്‍ ആവശ്യം ഇന്ത്യയില്‍ പല മടങ്ങായി വര്‍ധിച്ചതോടെ വന്‍ സമ്മര്‍ദം അനുഭവിക്കുന്നതായും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടന പിന്നാക്ക രാജ്യങ്ങള്‍ക്കു വാക്‌സീന്‍ എത്തിക്കാന്‍ തുടക്കമിട്ട കോവാക്‌സ് പദ്ധതിയിലേക്കുള്ള ഓര്‍ഡറുകളും മുടങ്ങിയിരിക്കുകയാണ്.
പ്രതിമാസ ശേഷി ജൂലൈയോടെ 10 കോടി ഡോസ് ആക്കുമെന്നാണു സീറം അറിയിച്ചിരിക്കുന്നത്.അദാര്‍ പൂനെവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. വാക്‌സീന്റെ വില പ്രഖ്യാപനം ഉള്‍പ്പെടെ തീരുമാനങ്ങള്‍ക്കു പിന്നാലെ അദാറിന് സമൂഹമാധ്യമങ്ങളിലടക്കം ഭീഷണിയുണ്ട്. കോവിഷീല്‍ഡിന്റെ ഉല്‍പാദനം സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്വന്തം നിലയിലാണ് ആലോചിക്കുന്നതെങ്കില്‍, കോവാക്‌സീന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണു മുന്‍കയ്യെടുക്കുന്നത്. കോവാക്‌സീന്റെ സാങ്കേതിക വിദ്യ വിദേശ കമ്പനികള്‍ക്കു കൈമാറി, ഉല്‍പാദനവും വിതരണവും സാധ്യമാകുമോയെന്നാണു പരിശോധിക്കുന്നത്.