കൊച്ചി: നടൻ ബാലയ്ക്ക് ജാമ്യം. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ബാലയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മാധ്യമങ്ങളിൽ പരാതിക്കാരിയെ കുറിച്ച് പരാമർശം നടത്തരുതെന്ന് കോടതി ബാലയോട് നിർദ്ദേശിച്ചു.
തന്റെ ചോര തന്നെ തനിക്കെതിരെ തിരിഞ്ഞതിൽ വിഷമമുണ്ടെന്ന് ജാമ്യം ലഭിച്ചതിന് പിന്നാലെ ബാല പ്രതികരിച്ചു. അവർക്കെതിരെ ഇനി ഒന്നും പറയില്ലെന്നും ബാല പറഞ്ഞു. മുൻ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് താരം അറസ്റ്റിലായത്. കടവന്ത്ര പൊലീസാണ് ബാലയെ അറസ്റ്റ് ചെയ്തത്. പാലാരിവട്ടത്തെ വീട്ടിൽ നിന്നും പുലർച്ചെയാണ് പോലീസ് ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലാണ് നടപടി.
മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമർശങ്ങൾ അറസ്റ്റിന് കാരണമായി. ബാല നീതി നിയമപ്രകാരവും താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാലയുടെ മാനേജർ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണൻ തുടങ്ങിയവരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
ബാലയും മുൻ ഭാര്യയും തമ്മിലുളള തർക്കം കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാർത്തകളിൽ നിറയുന്നുണ്ട്. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഇരുവരും പങ്കിട്ട വീഡിയോകളാണ് ഇപ്പോഴത്തെ തർക്കങ്ങൾക്ക് കാരണം.

