തിരുവനന്തപുരം: രജിസ്‌ട്രേഷൻ വകുപ്പിന്റെ പേൾ, റവന്യൂ വകുപ്പിന്റെ റെലിസ്, സർവേ വകുപ്പിന്റെ ഇ മാപ്പ് എന്നീ പോർട്ടലുകൾ സംയോജിപ്പിച്ച് ഇന്ത്യയിൽ ആദ്യമായി എന്റെ ഭൂമി എന്ന ഇന്റഗ്രേറ്റഡ് പോർട്ടൽ ഒക്ടോബർ മാസം കേരളത്തിൽ നടപ്പാക്കുമെന്ന് മന്ത്രി കെ രാജൻ. കളമശേരി മുനിസിപ്പിൽ ടൗൺഹാളിൽ പട്ടയമേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത മാസം പോർട്ടലിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്നും മന്ത്രി അറിയിച്ചു.
ഭൂമിയുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങളിലുണ്ടാകുന്ന തെറ്റിദ്ധാരണകൾ, തട്ടിപ്പുകൾ എന്നിവ ഒഴിവാക്കുന്നതിന് ഇന്റഗ്രേറ്റഡ് പോർട്ടൽ വഴി സാധിക്കും. രജിസ്‌ട്രേഷൻ സമയത്ത് തന്നെ ഭൂമിയുടെ പോക്കുവരവിന്റെ സാധ്യതകളും ലൊക്കേഷൻ സ്‌കെച്ചും രജിസ്റ്റർ ചെയ്യുന്നവർക്ക് തിരിച്ചറിയാൻ കഴിയുന്ന സംവിധാനത്തിലൂടെ രജിസ്‌ട്രേഷൻ ഒരു കരാർ മാത്രമല്ല റവന്യൂ, സർവേ വകുപ്പുകളെ കൂടി കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള പ്രക്രിയയാക്കി മാറ്റുകയാണ് റവന്യൂ വകുപ്പ്. ഇന്ത്യക്ക് പുറത്തുള്ള പത്ത് രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികളായ മലയാളികൾക്ക് കേരളത്തിലുള്ള ഭൂമിക്ക് ഓൺലൈനായി കരം അടയ്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിന് ഇ ബാങ്കിംഗിന്റെയും ഇ ട്രഷറിയുടെയും സൗകര്യം ഉപയോഗിച്ച് സമ്പൂർണമായി റവന്യൂ വകുപ്പിനെ ഡിജിറ്റലാക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
ഫ്‌ളാറ്റുകളിൽ താമസിക്കുന്നവരുടെ ഭൂമിക്ക് ആനുപാതികമായി കരം അടയ്ക്കാൻ കഴിയണമെന്ന ആവശ്യം നിലനിൽക്കുകയാണ്. ഫ്‌ളാറ്റ് സമുച്ചയത്തിലെ ഫ്‌ളാറ്റ് ഉടമകൾക്ക് ഫ്‌ളാറ്റിന്റെ ഉടമസ്ഥതാവകാശം ലഭിക്കുമെങ്കിലും തണ്ടപ്പേർ ലഭിക്കില്ല. ഇ സാഹചര്യത്തിൽ അൺ ഡിവൈഡഡ് ഷെയർ എന്ന ആശയം മുന്നോട്ടു വെച്ചു കൊണ്ട് ഫ്‌ളാറ്റിന്റെ സ്‌ക്വയർ ഫീറ്റിനു തുല്യമായ ഭൂമിയ്ക്ക് അവകാശം ലഭിക്കുന്ന വിധത്തിൽ തണ്ടപ്പേർ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.
കടൽ പുറമ്പോക്കിൽ താമസിക്കുന്നവർക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നു. ഏറ്റവും വലിയ വേലിയേറ്റ പോയിന്റി നിന്ന് 100 മീറ്റർ പരിധിയിൽ ഉൾപ്പെടാത്തവർക്ക് ഭൂമി പതിച്ചു നൽകുന്നതിന് സർക്കാർ നടപടി സ്വീകരിച്ചു. പട്ടയമിഷ9 രൂപീകരിച്ചുള്ള ചിട്ടയായ പ്രവർത്തനം, പട്ടയ അസംബ്ലികൾ, പട്ടയ ഡാഷ്‌ബോർഡുകൾ എന്നിവ വഴി പട്ടയവിതരണത്തിൽ സർക്കാർ പുതു ചരിത്രം കുറിക്കുകയാണ്. കഴിഞ്ഞ സർക്കാർ 177011 പട്ടയങ്ങൾ വിതരണം ചെയ്തു. ഈ സർക്കാർ മൂന്നു വർഷം കൊണ്ട് 180887 പട്ടയങ്ങൾ വിതരണം ചെയ്തു. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാക്യത്തോടെ സാധാരണക്കാർക്ക് പട്ടയം നൽകാനുള്ള പ്രവർത്തനങ്ങളിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചുവെന്നും മന്ത്രി പറഞ്ഞു.
പട്ടയവിതരണത്തിൽ റെക്കോഡ് നേട്ടമാണ് റവന്യൂ വകുപ്പ് കൈവരിച്ചിരിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി പി. രാജീവ് പറഞ്ഞു.
എം.എൽ.എ മാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, പി.വി. ശ്രീനിജിൻ, ആന്റണി ജോൺ, കെ.എൻ. ഉണ്ണികൃഷ്ണൻ, കെ.ജെ. മാക്‌സി, കളമശേരി നഗരസഭാധ്യക്ഷ സീമ കണ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ലാന്റ് റവന്യൂ കമ്മീഷണർ ഡോ.എ. കൗശികൻ, ജില്ലാ കളക്ടർ എൻ. എസ്. കെ. ഉമേഷ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ.എം. ദിനകരൻ, ടോമി ജോസഫ്, പൗലോസ് മുടക്കന്തല തുടങ്ങിയവർ പങ്കെടുത്തു.
കോതമംഗലം താലൂക്കിൽ വനഭൂമി ജണ്ടയ്ക്ക വെളിയിൽ വർഷങ്ങളായി ഭൂമി കൈവശം വച്ചിരുന്നവർക്ക് പട്ടയം നൽകുന്നതിനായി സർക്കാർ പ്രത്യേക ഉത്തരവിലൂടെ ആരംഭിച്ച കോതമംഗലം ഭൂമി പതിവ് സ്‌പെഷ്യൽ തഹസിൽദാറുടെ ഓഫീസിൽ നിന്നും 50 വർഷത്തിലധികമായി ഭൂമി കൈവശം വെച്ചിരുന്ന 105 പേരിൽ അഞ്ച് പേർക്കാണ് ആദ്യമായി വേദിയിൽ പട്ടയം വിതരണം ചെയ്തത്. വി.വി. ജോൺ, സാലി അലക്‌സ്, ത്രേസ്യാമ്മ മാത്തുക്കുട്ടി, വി.വി. വർഗീസ്, റെന്നി സ്‌കറിയ എന്നിവർക്കാണ് ആദ്യം വേദിയിൽ പട്ടയ രേഖ കൈമാറിയത്. ജില്ലയിലെ 539 പട്ടയങ്ങളാണ് വിതരണം ചെയ്തത്. കോതമഗലം താലൂക്കിൽ -24, മുവാറ്റുപുഴ -26, കുന്നത്തുനാട് – 27, ആലുവ-11, പറവൂർ – 10, കൊച്ചി – 9, കണയന്നൂർ – 7 എന്നിങ്ങനെയാണ് പട്ടയങ്ങൾ വിതരണം ചെയ്തത്. 250 ലാന്റ് ട്രിബ്യൂണൽ പട്ടയങ്ങളും 70 ദേവസ്വം പട്ടയങ്ങളും കോതമംഗലം സ്‌പെഷ്യൽ ഓഫീസിന് കീഴിൽ 105 പട്ടയങ്ങളും വിതരണം ചെയ്തു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 15 നകം 597 പട്ടയങ്ങൾ കൂടി ചേർത്ത് ആകെ 1136 പട്ടയങ്ങൾ ജില്ലയിൽ വിതരണം ചെയ്യും.

