മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ഇ പി ജയരാജൻ; ചർച്ച ചെയ്ത കാര്യങ്ങൾ മാധ്യമ പ്രവർത്തകരോട് പങ്ക് വയ്‌ക്കേണ്ട കാര്യമില്ലെന്ന് പ്രതികരണം

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജൻ. ഡൽഹി കേരളാ ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.

എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞ ശേഷം മുഖ്യമന്ത്രിയുമായി ഇതിനു മുൻപും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ചർച്ച ചെയ്ത കാര്യങ്ങൾ എല്ലാം മാധ്യമ പ്രവർത്തകരോട് പങ്ക് വയ്‌ക്കേണ്ട കാര്യമില്ലെന്നും ഇപി ജയരാജൻ പ്രതികരിച്ചു.

രാഷ്ട്രീയമെല്ലാം അതിന്റെ വേദിയിൽ ചർച്ച ചെയ്യാം. മാധ്യമങ്ങളെ വിളിച്ചു രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യാം. ഇപ്പോൾ അതിനുള്ള സമയമല്ല. യെച്ചൂരിക്ക് അന്ത്യോപചാരം അർപ്പിക്കാൻ പോവുകയാണ്. അദ്ദേഹത്തിന്റെ മൃതശരീരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് വിട്ടുകൊടുക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ഐയിംസിന് വിട്ട് കൊടുക്കുന്ന ഒരു നടപടിക്രമം മാത്രമേ സംസ്‌കാര ചടങ്ങ് എന്ന നിലക്കുള്ളു. യെച്ചൂരിയും താനും തമ്മിൽ 40 വർഷത്തിലധികമായുള്ള ബന്ധമാണെന്നും അദ്ദേഹം അറിയിച്ചു.

ഇന്ന് കേരളത്തിൽ ഉത്രാടം ആണെങ്കിൽ പോലും ദുഖദിനം ആയാണ് പാർട്ടി സഖാക്കൾ കാണുന്നതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.