ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇനി സാധനങ്ങൾ അയക്കേണ്ടതില്ല; പുനരധിവസിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായങ്ങളാണ് ഇനി വേണ്ടതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരന്തത്തിൽ പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായങ്ങളാണ് ഇനി വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നൽകുകയോ കളക്ടറേറ്റുകളിൽ ചെക്ക് / ഡ്രാഫ്റ്റ് മുഖേനയോ ആവുകയോ നൽകാൻ കൂടുതൽ ആളുകൾ സന്നദ്ധരാകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യുന്നതിനായി സാധനങ്ങൾ ശേഖരിച്ച് അയക്കേണ്ടതില്ല. ആവശ്യത്തിൽ കൂടുതലാണ് ഇതിനകം ലഭിച്ചിട്ടുള്ളത്. പച്ചക്കറി, ബേക്കറി, മറ്റ് ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ പെട്ടെന്ന് നശിച്ചു പോകുന്നതുകൊണ്ട് ഇവയുടെ സൂക്ഷിപ്പും വിതരണവും പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദുരിതാശ്വാസത്തിൻറെ ഭാഗമായി വയനാട്ടിലെ കളക്ഷൻ സെൻററിൽ എത്തിയ ഏഴു ടൺ തുണി ഉപയോഗിച്ചു പഴകിയതായിരുന്നു. അതു മുഴുവനും സംസ്‌കരിക്കാനായി അയക്കേണ്ടി വന്നത് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിച്ചു. ഉപകരിക്കാൻ ചെയ്തതാകാമെങ്കിലും ഈ പ്രവൃത്തി ഫലത്തിൽ ഉപദ്രവകരമാവുകയാണുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമഗ്രമായ പുനരധിവാസ പാക്കേജ് ആണ് നമ്മുടെ ആവശ്യം. കേന്ദ്രസർക്കാരിൽ നിന്ന് അനുകൂലമായ പ്രതികരണമാണ് ഇതുവരെ പൊതുവെ ഉണ്ടായിട്ടുള്ളത്. ദുരന്ത ബാധിതരുടെ കുടുംബങ്ങളെ സഹായിക്കാനും പുനരധിവാസത്തിനും ടൗൺഷിപ്പ് അടക്കമുള്ള പ്രവർത്തനങ്ങൾക്കും ദുരന്തത്തിൻറെ ഗൗരവം കണക്കിലെടുത്ത് കേന്ദ്രസർക്കാരിൽ നിന്നുള്ള സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തിൽ ഇവിടെ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.