ക്ഷേമനിധി പെൻഷൻ വിതരണം ബുധനാഴ്ച്ച തുടങ്ങും; 1600 രൂപ വീതം ലഭിക്കും

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച (ജൂലൈ 24) തുടങ്ങും. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചു. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.

അതാത് മാസം പെൻഷൻ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ മാർച്ച് മുതൽ അതാത് മാസം പെൻഷൻ നൽകി വരുന്നു.

അതേസമയം, കേന്ദ്രം സാമ്പത്തികമായി ശ്വാസംമുട്ടിക്കുമ്പോഴും സംസ്ഥാനത്തിന്റെ ചെലവിൽ വൻ വർധനയാണ് ഉണ്ടായതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. രണ്ടാം പിണറായി വിജയൻ സർക്കാർ ചെലവ് വെട്ടിക്കുറയ്ക്കുന്നെന്ന് വിമർശിക്കുന്നവർക്കുള്ള മറുപടികൂടിയാണിത്. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ പ്രതിവർഷ ശരാശരി ചെലവ് 1.20 ലക്ഷം കോടിയായിരുന്നു. എന്നാൽ, കഴിഞ്ഞ മൂന്നുവർഷത്തേത് 1.60 ലക്ഷം കോടിയാണ്. കേന്ദ്രവിഹിതത്തിൽ പ്രതിവർഷം 57,000 കോടി കുറവുവരുമ്പോഴാണിത്.

കോവിഡ് കാലത്ത് ശമ്പളവും- പെൻഷനും പരിഷ്‌കരിച്ച ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് പ്രഖ്യാപിച്ച ശമ്പളപരിഷ്‌കരണത്തിന്റെ ആനുകൂല്യം നൽകിത്തുടങ്ങിയത് ഈ സർക്കാരാണ്. യുഡിഎഫായിരുന്നു അധികാരത്തിലെങ്കിൽ ഇതെല്ലാം നിഷേധിക്കപ്പെട്ടേനേ. വരാൻപോകുന്ന യുഡിഎഫ് സർക്കാരിനെ തകർക്കാനാണ് ശമ്പള-പെൻഷൻ പരിഷ്‌കരണമെന്നായിരുന്നു അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപം. ഇതേ കാര്യം പറഞ്ഞ് സെക്രട്ടറിയറ്റിലെ ജീവനക്കാരുടെ ഒരു സംഘടന നോട്ടീസ് അടിച്ചിറക്കിയിരുന്നു.

2017-21ലെ ഡിഎ കുടിശ്ശിക പിഎഫിൽ ക്രെഡിറ്റ് ചെയ്തു. സർവീസ് പെൻഷൻ പരിഷ്‌കരണ കുടിശ്ശിക ലഭ്യമാക്കൽ, സാമൂഹ്യ സുരക്ഷാ പെൻഷൻ വർധന തുടങ്ങിയവയും നടപ്പാക്കി. സാമൂഹ്യ സുരക്ഷാ പെൻഷനായി 8000 കോടി രൂപയാണ് ഉമ്മൻചാണ്ടി സർക്കാർ നൽകിയത്. എന്നാൽ, ഒന്നാം പിണറായി സർക്കാർ 32,000 കോടിയും ഈ സർക്കാർ മൂന്നുവർഷത്തിനുള്ളിൽ 27,000 കോടിയും നൽകി.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (കാസ്പ്) 540 കോടിയാണ് ബജറ്റ് വകയിരുത്തൽ. 1600 കോടിയോളം നൽകുന്നു. വർഷം 4000 മുതൽ 5000 വരെ ആൻജിയോപ്ലാസ്റ്റി ഓരോ സർക്കാർ മെഡിക്കൽ കോളേജിലും സൗജന്യമായി ചെയ്യുന്നു. 1000 കോടിയാണ് കെഎസ്ആർടിസിക്ക് നീക്കിവയ്ക്കുന്നതെങ്കിലും 2400 കോടിവരെ ചെലവാകുന്നു. കിഫ്ബിയിൽ ഇതുവരെ 30,000 കോടിയിലധികം രൂപ ചെലവഴിച്ചു.