തിരുവനന്തപുരം: അഴിമതിയുടെ കാര്യത്തിൽ എൽഡിഎഫും യുഡിഎഫും ഒരേ തൂവൽപക്ഷികളാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ബാർക്കോഴയിൽ ഒളിച്ചുവക്കാൻ ഒന്നും ഇല്ലെങ്കിൽ മുഖ്യമന്ത്രി അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബാർ ഉടമകളെ കുറ്റപ്പെടുത്തി തലയൂരാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാം ബാർകോഴ ശബ്ദരേഖാ കേസിൽ തുടങ്ങുകയാണ്. രാഷ്ട്രീയ പാർട്ടികൾ സംഭാവന വാങ്ങുന്നതിന് ബിജെപി എതിരല്ല. പക്ഷെ കൈക്കൂലി വാങ്ങി സർക്കാർ നയം രൂപീകരിക്കുന്നത് അംഗീകരിക്കാനാകില്ല. ടൂറിസം, എക്സൈസ് മന്ത്രിമാർ അറിയാതെ മദ്യ നയം മാറ്റം നടക്കില്ല. ഇതേ മോഡൽ കൈക്കൂലി കേസിലാണ് മുഖ്യമന്ത്രിയുടെ സുഹൃത്ത് കെജ്രിവാൾ അഴിയെണ്ണുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എക്സൈസ് മന്ത്രി വിദേശ യാത്രക്ക് അനുമതി തേടിയത് 22 ന് മാത്രമാണ്. അഞ്ച് രാജ്യങ്ങളിൽ പോകുന്നുണ്ട്. മൂന്ന് രാജ്യങ്ങളിലെന്നാണ് മന്ത്രി പറയുന്നത്. എക്സൈസ് മന്ത്രിയുടെ യാത്രയുടെ സ്പോൺസർ ആരാണെന്ന് വി മുരളീധരൻ ചോദിച്ചു.
അഞ്ച് രാജ്യങ്ങളിൽ പത്ത് ദിവസത്തോളം കുടുംബത്തോടൊപ്പം യാത്ര നടത്താനുള്ള കാശ് എവിടെ നിന്ന് ലഭിച്ചു. വിശ്രമിക്കാൻ വേണ്ടിയാണ് വിദേശയാത്രയെന്നാണ് മുഖ്യമന്ത്രിയും മാർക്സിസ്റ്റ് പാർട്ടി നേതാക്കളും പറയുന്നത്. പണം വാങ്ങി നയം മാറ്റം മുഖ്യമന്ത്രി അറിഞ്ഞ് നടക്കുന്ന തട്ടിപ്പാണ്. വിദേശയാത്രക്ക് ഇത് വരെ അനുമതി നൽകിയിട്ടില്ല. ഭരണഘടനാ പദവിയിലുള്ള ഒരാൾ യാത്രാനുമതി തേടണമെന്നാണ് പ്രോട്ടോകോളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

