കൊച്ചി: റംസാനും വിഷുവും പ്രമാണിച്ചുള്ള ഉത്സവച്ചന്തകൾ നടത്താൻ കൺസ്യൂമർ ഫെഡിന് ഹൈക്കോടതിയുടെ അനുമതി. എന്നാൽ ചന്തകൾ നടത്താൻ സർക്കാർ സബ്സിഡി അനുവദിക്കാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. നിലവിൽ കൺസ്യൂമർ ഫെഡിന്റെ കൈവശമുള്ള പണം ഉപയോഗിച്ച് അവർക്ക് ചന്തകൾ നടത്താമെന്നാണ് കോടതി അറിയിച്ചത്.
ചന്തകൾ തിരഞ്ഞെടുപ്പ് വിഷയം ആക്കരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിന്റെ ഈ ഘട്ടത്തിൽ കൺസ്യൂമർ ഫെഡ് 250-ഓളം ഉത്സവച്ചന്തകൾ നടത്തുകയും സർക്കാരിന്റെ സഹായത്തോടെയുള്ള സബ്സിഡി ചന്തകളായി മാറുകയും ചെയ്യുമ്പോൾ അത് തിരഞ്ഞെടുപ്പ് വിഷയമായി മാറും എന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇത് ഒരുതരത്തിലും തിരഞ്ഞെടുപ്പ് ഘട്ടത്തിൽ അനുവദിക്കാൻ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. അതുകൊണ്ടുതന്നെ, ചന്തകൾ നടത്താമെങ്കിലും അതിനുള്ള സബ്സിഡി തിരഞ്ഞടുപ്പ് കഴിയുന്നതുവരെ നൽകരുതെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
ഉത്സവചന്തകളുടെ ഉത്പന്നങ്ങൾക്ക് സർക്കാർ സബ്സിഡി പണം അനുവദിക്കുന്നത് തിരഞ്ഞെടുപ്പ് കഴിയുംവരെയാണ് കോടതി വിലക്കിയിട്ടുള്ളത്. ഏപ്രിൽ 26-ന് ശേഷം സർക്കാരിന് ഈ സബ്സിഡി പണം അനുവദിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു.

