ന്യൂഡൽഹി: കോൺഗ്രസിന്റെ പ്രകടന പത്രിക ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണെന്ന് രാഹുൽ ഗാന്ധി. പ്രകടന പത്രികയ്ക്ക് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. കോൺഗ്രസ് പ്രകടനപത്രികയിൽ രാഹുൽ ഗാന്ധി പൊതുജനാഭിപ്രായം തേടുകയും ചെയ്തു.
കോൺഗ്രസ് വാഗ്ദാനങ്ങളോടുള്ള അഭിപ്രായം സമൂഹമാധ്യമങ്ങളിലൂടെയോ ഇമെയിൽ വഴിയോ കോൺഗ്രസിനെ അറിയിക്കണമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. വലിയൊരു വിഭാഗം പത്രികയെ സ്വാഗതം ചെയ്തു കഴിഞ്ഞെന്നും രാഹുൽ ഗാന്ധി അറിയിച്ചു.
കോൺഗ്രസിന്റെ പ്രകടന പത്രികയിലെ ഓരോ പേജിലും ഇന്ത്യയെ ശിഥിലമാക്കാനുള്ള ശ്രമങ്ങളാണ് അലയടിക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനം. രാജ്യത്തെ ജനങ്ങളുടെ അഭിലാഷങ്ങൾ മാനിഫെസ്റ്റോയിൽ പ്രതിഫലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ അജ്മിറിൽ നടന്ന റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
കോൺഗ്രസിന്റെ പ്രകടന പത്രികയിലുള്ളത് സ്വാതന്ത്ര്യ സമരകാലത്തെ ലീഗിന്റെ ആശയങ്ങളാണ്. സ്വാതന്ത്ര്യത്തിന് മുൻപ് മുസ്ലീം ലീഗിനുണ്ടായിരുന്ന ചിന്തകളെയാണ് പ്രകടന പത്രികയിൽ പ്രതിഫലിക്കുന്നത്. ലീഗിന്റെ ആശയങ്ങൾ കഴിഞ്ഞാൽ ഇടത് ആശയങ്ങൾക്കാണ് മേധാവിത്വം. ഇന്ത്യയെ പിന്നോട്ട് എത്തിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. കോൺഗ്രസ് ഒരിക്കലും നാരീശക്തിയെ കുറിച്ച് ആലോചിച്ചിട്ടില്ല. സ്വാതന്ത്ര്യത്തിന് ശേഷവും സ്ത്രീകൾ കഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.യിരുന്നു.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും പ്രകടന പത്രികക്കെതിരെ രംഗത്തെത്തിയിരുന്നു. കോൺഗ്രസിന്റെ പ്രകടന പത്രിക ഇന്ത്യയിലെ തെരഞ്ഞെടുപ്പിനേക്കാൾ പാക്കിസ്ഥാനിലെ തെരഞ്ഞെടുപ്പിനാണ് ഉചിതമെന്ന് അദ്ദേഹം വ്യക്തമാക്കി. അധികാരത്തിലെത്താൻ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ് പ്രകടനപത്രികയുടെ ലക്ഷ്യമെന്നും ഹിമന്ത ബിശ്വ അഭിപ്രായപ്പെട്ടു.

