ബിജെപിക്കൊപ്പം തന്നെ; പ്രഖ്യാപനവുമായി സുമലത

ബംഗളൂരു: ബിജെപിക്കൊപ്പം തന്നെയെന്ന് പ്രഖ്യാപിച്ച് നടിയും എംപിയുമായ സുമലത. മാണ്ഡ്യയിൽ അനുയായികളുടെ യോഗത്തിൽ ആണ് സുമലത ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇനിയും മോദിക്ക് പിന്തുണയുണ്ടാകുമെന്നും ജെഡിഎസ്- ബിജെപി സഖ്യത്തിനും പിന്തുണ നൽകുമെന്നും സുമലത പറഞ്ഞു. മാണ്ഡ്യയിൽ കുമാരസ്വാമിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നും സുമലത അറിയിച്ചു.

സീറ്റ് നിഷേധിച്ചെങ്കിലും ബിജെപിക്കൊപ്പം തുടരാനാണ് സുമലതയുടെ തീരുമാനം. 2019ൽ മാണ്ഡ്യയിൽ നിന്ന് സ്വതന്ത്ര എംപിയായി സമുലത തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

എംപിയും കന്നഡ സിനിമാതാരവുമായിരുന്ന ഭർത്താവ് അംബരീഷിന്റെ മരണത്തിന് പിന്നാലെയായിരുന്നു അന്ന് തെരഞ്ഞെടുപ്പ് നടന്നത്. ജെഡിഎസിന് മുൻതൂക്കമുള്ള മണ്ഡലത്തിൽ ജെഡിഎസ് നേതാവായ കുമാരസ്വാമിയുടെ മകൻ നിഖിൽ ആയിരുന്നു അന്ന് മണ്ഡലത്തിൽ മുഖ്യ എതിരാളി. എന്നാൽ, സുമലത ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചു. ഇത്തവണ ബിജെപി സീറ്റ് നൽകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ജെഡിഎസ്- ബിജെപി സഖ്യം സുമലതയ്ക്ക് തിരിച്ചടിയാകുകയായിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടെങ്കിലും താരം ബിജെപിയ്ക്ക് തന്നെ പിന്തുണ നൽകാൻ തീരുമാനിക്കുകയായിരുന്നു.