കോഴിക്കോട്: ഡൽഹിയിൽ ഞായറാഴ്ച നടന്ന ഇന്ത്യ മുന്നണിയുടെ പ്രതിഷേധറാലി ബിജെപിക്കുള്ള ശക്തമായ മുന്നറിയിപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് ഇതിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വ്യത്യസ്ത അഭിപ്രായമുള്ള പാർട്ടികളേയും നേതാക്കളേയും ബി.ജെ.പി വേട്ടയാടുമ്പോൾ ഒപ്പംനിൽക്കുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കെജ്രിവാൾ വിഷയം. കോൺഗ്രസ് നൽകിയ പരാതിയാണ് ഇഡി ഇടപെടലിന് വഴിവെച്ചത്. ഞായറാഴ്ചത്തെ റാലിയിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തത് നല്ലകാര്യം. ബിജെപിയുടെ ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകേണ്ടത് ആവശ്യമാണ്. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുനേരെയും കേന്ദ്രം നടപടികൾ സ്വീകരിക്കുമ്പോൾ പിടിച്ചുനിൽക്കാൻ കഴിയാത്ത ഒരുപാട് കോൺഗ്രസ് നേതാക്കളുണ്ട്. അശോക് ചവാന്റെ കാര്യം രാഹുൽ തന്നെയാണ് പറഞ്ഞത്. രാജ്യതാത്പര്യം മുൻനിർത്തിയാണ് പ്രവർത്തിക്കേണ്ടത്. രാഷ്ട്രീയക്കാർക്കെതിരെ നടപടിയുണ്ടാകുമ്പോൾ പാർട്ടി വിട്ടുപോകുകയല്ല വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മോദി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യത്തിന്റെ മൂല്യങ്ങൾ തകർന്നു. വർഗീയതയെ എതിർത്തേ മതനിരപേക്ഷത സംരക്ഷിക്കാൻ കഴിയൂ. എന്നാൽ, മതനിരപേക്ഷർ എന്നുപറയുന്ന ചിലർക്ക് ശക്തമായി വർഗീയതയെ എതിർക്കാൻ സാധിക്കുന്നില്ല. സിഎഎയിൽ കോൺഗ്രസിന് പ്രതികരിക്കാൻ കഴിയുന്നില്ല. രാഹുൽ ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല. വയനാട്ടിൽ ശക്തമായ മത്സരമായിരിക്കും. കോൺഗ്രസിന്റെ വലിയ നേതാവാണ് രാഹുൽ. സുരേന്ദ്രനെ നേരിടാനാണോ അദ്ദേഹം വയനാട്ടിലെത്തുന്നത്. ഇവിടെ എൽഡിഎഫിനെതിരെയാണ് രാഹുലിന്റെ മത്സരം. ദേശീയതലത്തിൽ എല്ലാവർക്കുമറിയുന്ന ഇടതുപക്ഷ നേതാവാണ് ആനി രാജ. അവരെയാണല്ലോ മണിപ്പുർ വിഷയത്തിൽ രാജ്യദ്രോഹിയായി ചിത്രീകരിച്ചത്. രാഹുൽ ഗാന്ധിക്ക് മണിപ്പുർ വിഷയത്തിൽ എന്ത് റോളാണുള്ളത്. രാജ്യത്തിന് ഭീഷണിയാകുന്ന ഏതെങ്കിലും വിഷയത്തിൽ രാഹുൽ ഗാന്ധിയെ കാണുന്നുണ്ടോയെന്ന് അദ്ദേഹം ചോദിക്കുന്നു.

